ഫിഫ ലോക റാങ്കിങിൽ ഒന്നാം സ്ഥാനം നിലനിർത്തി ബ്രസീൽ. 1986ന് ശേഷം അർജന്റീന ആദ്യമായി ലോകകപ്പ് നേടിയെങ്കിലും ഏറ്റവും പുതിയ റാങ്കിങ്ങിൽ ബ്രസീൽ തന്നെയാണ് ഒന്നാമത്. ബ്രസീൽ ഒന്നാംസ്ഥാനം നിലനിർത്തിയപ്പോൾ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ് അർജന്റീന. ഒരു സ്ഥാനം കടന്ന് ഫ്രാൻസ് മൂന്നിലേക്ക് മുന്നേറിയപ്പോൾ ഏറെക്കാലം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബെൽജിയം രണ്ടു സ്ഥാനം പിന്നോട്ടുപോയി നാലിലെത്തി. ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തും നെതർലൻഡ്സ് ആറാം സ്ഥാനത്തുമാണ്.
നിശ്ചിത സമയത്ത് കളി ജയിച്ചാൽ കൂടുതൽ പോയന്റ് ലഭിക്കും. ഷൗട്ടൗട്ടിലെ വിജയത്തിന് റാങ്കിങ്ങിൽ പക്ഷേ പോയന്റ് കുറവാണ്. ഈ മാനദണ്ഡമാണ് ക്വാർട്ടറിൽ പുറത്തായിട്ടും ഒന്നാം റാങ്ക് നിലനിർത്താൻ ബ്രസീലിനെ സഹായിച്ചത്. ഈ ലോകകപ്പിൽ സ്വപ്ന കുതിപ്പ് നടത്തി സെമി വരെയെത്തിയ മൊറോക്കോ ആദ്യമായി ലോക റാങ്കിങിൽ 11ാം സ്ഥാനത്തെത്തി. ബ്രസീലിനെ അട്ടിമറിച്ച കാമറൂൺ പത്ത് സ്ഥാനം മെച്ചപ്പെടുത്തി 33-ാം സ്ഥാനവും സ്വന്തമാക്കി.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ബെൽജിയത്തെ പിന്തള്ളി ബ്രസീൽ റാങ്കിങ്ങിൽ മുന്നിലെത്തുന്നത്. ഇതിനുശേഷം മാസങ്ങളായി പോയിന്റ് പട്ടികയിൽ പുലർത്തുന്ന മേധാവിത്വം ലോകകപ്പിലെ ക്വാർട്ടർ തോൽവിക്കുശേഷവും ബ്രസീൽ തുടരുകയാണ്.