ബ്രസീലിയ: ബ്രസീലിൽ പ്രസിഡൻറായി ലുല ഡ സിൽവ അധികാരമേറ്റു. സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാനായി പതിനായിരങ്ങളാണ് തലസ്ഥാനമായ ബ്രസീലിയിൽ എത്തിച്ചേർന്നത്. രാജ്യത്തെ പാവപ്പെട്ടവർക്കും പരിസ്ഥിതിക്കുമായി പോരാടുമെന്ന് മൂന്നാമതും രാജ്യത്തിൻ്റെ പ്രസിഡൻറായി അധിരമേറ്റ ലുല ഡ സിൽവ രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.
ഒക്ടോബർ 30നു നടന്ന രണ്ടാംവട്ട തെരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷ നേതാവ് ജയ്ർ ബോൾസനാരോയെ പരാജയപ്പെടുത്തിയാണ് ഇടതുപക്ഷ വർക്കേഴ്സ് പാർട്ടി നേതാവ് ലുല ഡ സിൽവയുടെ നേതൃത്വത്തിലുളള ഇടത്പക്ഷം അധികാരത്തിലെത്തിയത്. അധികാരം നഷ്ടമായ ബോൾസനാരോ അനുകൂലികൾ രാജ്യവ്യാപക പ്രക്ഷോഭവുമായി രംഗത്തിറങ്ങിയതോടെ സത്യപ്രതിജ്ഞാച്ചടങ്ങിൽ കനത്ത സുരക്ഷ ഒരുക്കി.
സ്ഥാനാരോഹണത്തിനു മുന്നോടിയായി ലുല 16 മന്ത്രിമാരെ നിയമിച്ചിരുന്നു. 35 ക്യാബിനറ്റ് മന്ത്രിമാരിൽ 11 ഉം വനിതകളാണ്. ആമസോൺ മഴക്കാടുകളുടെ സംരക്ഷണത്തിനായി പോരാടിയ മറീന സിൽവയാണ് പരിസ്ഥിതി മന്ത്രി. ആമസോൺ സംരക്ഷണം പ്രധാന അജൻഡയാണെന്ന പ്രഖ്യാപനമാണ് അനധികൃത വന നശീകരണത്തിനെതിരായും ഖനി മാഫിയക്കെതിരായും ശക്തമായ നിലപാടെടുത്ത് ശ്രദ്ധേയയായ മറീന സിൽവയുടെ നിയമനം. 2003–2010ൽ ലുല പ്രസിഡന്റായിരിക്കുമ്പോഴും മറീന സിൽവയായിരുന്നു പരിസ്ഥിതി മന്ത്രി. ബോൾസനാരോയുടെ ഭരണകാലത്ത് 15 വർഷത്തിനിടയിലുള്ള ഏറ്റവും വലിയ വന നശീകരണമാണ് സംഭവിച്ചത്. ആരോഗ്യം, സംസ്കാരം, ആസൂത്രണം, സാമൂഹ്യനീതി, കായികം, ശാസ്ത്ര സാങ്കേതികവികസനം വകുപ്പുകളിലും വനിതാ മന്ത്രിമാരാണ്.