ഈസ്താംബുൾ: തുർക്കിയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾ നിലംപൊത്തിയതായാണ് റിപ്പോർട്ട്. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്. തുർക്കിയുടെ തെക്കുകിഴക്കൻ മേഖലയായ ഗാസിയാൻടെപ്പിന് സമീപമാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രമെന്ന് യു എസ് ജിയോളജിക്കൽ സർവീസ് അറിയിച്ചു.
50ലേറെ പേർ മരിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സിറിയയുടെ അതിർത്തിയോട് ചേർന്നുള്ള തെക്ക്-കിഴക്കൻ തുർക്കിയിലെ ഗാസിയാൻടെപ്പിൽ 17.9 കിലോമീറ്റർ ഭൂമിക്കടിയിലാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെയാണ് ഭൂചലനമുണ്ടായത്. തൊട്ടുപിന്നാലെ 6.7 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും അനുഭവപ്പെട്ടു. തുർക്കിയുടെ വ്യാവസായിക കേന്ദ്രമായ ഗാസിയാന്റെപ്പ് സിറിയൻ അതിർത്തിയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. ലെബനൻ, സിറിയ, സൈപ്രസ് എന്നിവിടങ്ങളിലും ചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.
1999ലാണ് ഒടുവിലത്തെ ഏറ്റവും ആൾനാശം വിതച്ച ഭൂകമ്പം തുർക്കിയിലുണ്ടായത്. ഡ്യൂഷെയിലുണ്ടായ 7.4 തീവ്രത രേഖപ്പെടുത്തിയ അന്നത്തെ ഭൂചലനത്തിൽ 17,000ലധികം പേർ മരിച്ചിരുന്നു. ആയിരത്തോളം പേർ ഇസ്താൻബൂളിൽ മാത്രം മരിച്ചു. 2020 ജനുവരിയിൽ ഇലാസിഗിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിട്ടുണ്ട്. അന്ന് 40ലധികം പേർ മരിച്ചിരുന്നു.