ബ്രസീലിയ: ബ്രസിൽ തലസ്ഥാനമായ ബ്രസിലീയയിൽ സുപ്രീംകോടതിയും പ്രസിഡന്റിൻ്റെ കൊട്ടാരവും ആക്രമിച്ച് തീവ്ര വലതുപക്ഷവാദികളായ ബോൾസനാരോ അനുകൂലികൾ. പോലീസ് ബാരിക്കേഡുകൾ മറികടന്നാണ് പ്രതിഷേധക്കാർ തലസ്ഥാനത്ത് തമ്പടിച്ചിരിക്കുന്നത്. ഡൊണാൾഡ് ട്രംപിൻ്റെ അനുയായികൾ 2021 ജനുവരി ആറിന് യുഎസ് ക്യാപിറ്റൽ കെട്ടിടം ആക്രമിച്ചതിന് സമാനമായ സംഭവമാണ് ബ്രസീലിലും നടക്കുന്നത്. അക്രമികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പ്രസിഡന്റ് ലുല സിൽവ വ്യക്തമാക്കി.
ബ്രസീൽ പ്രസിഡന്റ് ലുല സിസിൽവ സംഭവത്തെ അപലപിച്ചു. രാജ്യത്തിൻ്റെ പതാകയിലെ നിറത്തിലേത് പോലെ പച്ചയും മഞ്ഞയും നിറത്തിലുളള വസ്ത്രം ധരിച്ചാണ് പ്രതിഷേധക്കാരെത്തിയത്. അടിയന്തിര സാഹചര്യം നേരിടാൻ പ്രസിഡന്റ് സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ബ്രസീലിൻ്റെ പുതിയ പ്രസിഡന്റ് അധികാരത്തിലെത്തി എട്ട് ദിവസങ്ങൾക്ക് ശേഷമാണ് ഇത്തരത്തിലൊരു ആക്രമണം.
സംഭവത്തിൽ 300ലേറെപ്പേരെ അറസ്റ്റ് ചെയ്തതായി സൈന്യം അറിയിച്ചു. മൂന്ന് മണിക്കൂറിന് ശേഷം സ്ഥിതിഗതികൾ സൈന്യത്തിൻ്റെ നിയന്ത്രണത്തിലായതായാണ് റിപ്പോർട്ടുകൾ. അക്രമത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അപലപിച്ചു. യു.കെ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി.