വെല്ലിംഗ്ടൺ: ക്രിസ് ഹിപ്കിൻസ് ന്യൂസിലാൻഡിൻ്റെ പുതിയ പ്രധാനമന്ത്രിയാകും. നാൽപ്പത്തിനാലുകാരനായ ക്രിസ് ഹിപ്കിൻസ് ജസിന്ത മന്ത്രിസഭയിലെ പോലീസ്, വിദ്യാഭ്യാസ പൊതുസേവന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. ലേബർ പാർട്ടിയുടെ നേതൃത്വത്തിലേക്കുള്ള ഏക നാമനിർദേശം ക്രിസ് ഹിപ്കിൻസ് മാത്രമായിരുന്നു. ക്രിസിൻ്റെ പേര് സ്ഥിരീകരിക്കുന്നതിനും നാമനിർദ്ദേശം അംഗീകരിക്കുന്നതിനായി ഞായറാഴ്ച ഉച്ചയോടെ യോഗം ചേരുമെന്ന് ലേബർ പാർട്ടി വിപ് ഡങ്കൻ വെബ് പ്രസ്താവനയിൽ അറിയിച്ചു.
ജസിന്ത ആർഡണിൻ്റെ അപ്രതീക്ഷിത രാജിയാണ് ക്രിസ് ഹിപ്കിൻസിനെ പ്രധാനമന്ത്രി പദത്തിലെത്തിച്ചത്. 2008ലാണ് ക്രിസ് ആദ്യമായി ന്യൂസിലൻഡ് പാർലമെന്റിലെത്തുന്നത്. 2020 നവംബറിൽ കൊവിഡ് കൈകാര്യം ചെയ്യാൻ നിയോഗിക്കപ്പെട്ടത് ക്രിസ് ഹിപ്കിൻസ് ആയിരുന്നു. ജസീന്ത ആർഡൻ ഔദ്യോഗികമായി സ്ഥാനമൊഴിയുന്നതോടെ ക്രിസ് ഹിപ്കിൻസ് ന്യൂസിലന്റിൻ്റെ പുതിയ പ്രധാനമന്ത്രിയാകും. വ്യാഴാഴ്ചയാണ് ജസീന്ത രാജി പ്രഖ്യാപിച്ചത്. മൈക്കൽ വുഡ് ഉൾപ്പെടെയുള്ളവരുടെ പേരുകൾ നിർദ്ദേശിക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ക്രിസിൻ്റെ പേര് മാത്രമാണ് അവസാനം മുന്നിലേക്കെത്തിയത്.