തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖറിനെ സ്ഥാനാർഥിയാക്കിയതിന് പിന്നാലെ ബിജെപി, ആർഎസ്എസ് പ്രവർത്തകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. സ്ഥാനാർഥിനിർണയത്തിലെ എതിർപ്പുകളെത്തുടർന്നാണ് ബിജെപി, ആർഎസ്എസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. ആർഎസ്എസ് നേതാവ് ശ്രീകാര്യം സ്വദേശി സായിപ്രശാന്തിനെയാണ് ബിജെപി നേതാക്കൾ മർദിച്ച് അവശനാക്കിയത്. രാജീവ് ചന്ദ്രശേഖറിനെ സ്ഥാനാർഥിയാക്കിയതിൽ ആർഎസ്എസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയാണ് ഉള്ളത്.
ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസിനുമുന്നിൽ പൗഡിക്കോണം ജങ്ഷനിൽവച്ച് പട്ടികകൾ ഉപയോഗിച്ചായിരുന്നു മർദനം. നാട്ടുകാർ വിവരമറിയിച്ചതോടെ പോലീസെത്തി പ്രശാന്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈക്കും കാലിനും പൊട്ടലേറ്റതായാണ് സൂചന. രാജീവ് ചന്ദ്രശേഖറിനെതിരെ ആർഎസ്എസ് പ്രവർത്തകൻ സായിപ്രശാന്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ടത് ബിജെപി നേതാക്കൾക്ക് ഇഷ്ടപെടാത്തതിനെ തുടർന്നായിരുന്നു സംഘർഷം ആരംഭിച്ചത്. തുടർന്ന് ഇരുവിഭാഗങ്ങളും സോഷ്യൽ മീഡിയിലൂടെ വാദപ്രതിവാദത്തിൽ ഏർപ്പെട്ടു. അതിന്റെ തുടർച്ചയായിട്ടാണ് സായിപ്രശാന്തിനെ മണ്ഡലം കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചുവരുത്തി ആക്രമിച്ചത്.
ഇയാൾ ശ്രീകാര്യം പോലീസിൽ പരാതി നൽകി. ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് വിഷ്ണു, മുൻ മണ്ഡലം പ്രസിഡന്റ് ഹരി എന്നിവർ ചേർന്ന് തന്നെ മർദിച്ചുവെന്നാണ് സായി പ്രശാന്ത് പരാതി നൽകിയിരിക്കുന്നത്.