ന്യൂഡൽഹി: റിപബ്ലിക് ദിനത്തിൽ ഭരണഘടനാ ആമുഖത്തിൽ നിന്ന് മതേതരത്വവും സോഷ്യലിസവും വെട്ടി കേന്ദ്ര സർക്കാർ. സെക്യുലർ, സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ ഒഴിവാക്കിയുള്ള ഭരണഘടനാ ആമുഖം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് കേന്ദ്രം. ഇന്ത്യയുടെ യഥാർത്ഥ ഭരണഘടനാ ആമുഖം എന്നു പറഞ്ഞാണ് ഇതു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
ഇന്ത്യയുടെ 75-ാം റിപബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ നമ്മുടെ ഭരണഘടനയുടെ യഥാർത്ഥ ആമുഖം പുനഃപരിശോധിക്കാമെന്ന അടിക്കുറിപ്പുമായാണ് വിവാദ പോസ്റ്റ്. ഈ മൗലികതത്വങ്ങൾ പുതിയ ഇന്ത്യയിൽ എങ്ങനെ പ്രതിധ്വനിക്കുന്നു? കാലങ്ങളിലൂടെയൊരു യാത്ര നടത്താം, വേരുകളിൽ ഉറച്ചുനിന്നുകൊണ്ടു തന്നെ രാജ്യം എങ്ങനെ പരിണാമങ്ങളിലൂടെ കടന്നുപോയി എന്ന് അന്വേഷിക്കാമെന്നും കുറിപ്പിൽ പറയുന്നു.