കോട്ടയം: കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ‘റാം കേ നാം’ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ. കഴിഞ്ഞ ദിവസം ഡോക്യുമെന്ററി പ്രദർശനത്തിനിടെ ബിജെപി പ്രവർത്തകർ ആക്രമണം നടത്തിയിരിക്കുന്നു. ഇന്നലെ പ്രദർശനം തടഞ്ഞവരെ വെല്ലുവിളിച്ചാണ് ഡിവൈഎഫ്ഐ രംഗത്തെത്തിയിട്ടുള്ളത്.
കോളേജ് യൂണിയൻ്റെ നേതൃത്വത്തിൽ തിങ്കൾ രാത്രി 9.30 ഓടെയാണ് ഡോക്യുമെന്ററി പ്രദർശിപ്പിക്കാനൊരുങ്ങിയത്. കോളേജ് ഗേറ്റിന് സമീപത്തായിരുന്നു പ്രദർശനം. പെൺകുട്ടികളടക്കം 40 ഓളം വിദ്യാർഥികളുണ്ടായിരുന്ന ഇവിടേക്ക് 25 ഓളം ബിജെപി പ്രവർത്തകർ ഇരമ്പിയെത്തി. ആയുധങ്ങളും വടികളും ഏന്തി എത്തിയ ഇവർ പ്രദർശനം തടഞ്ഞ് വിദ്യാർഥികളെ അക്രമിച്ചു. അസഭ്യവർഷവും വധഭീഷണിയും മുഴക്കി. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കോളേജിന് മുൻവശത്തെ പോസ്റ്ററുകളും ബാനറുകളും തകർത്തു. ഒരു മണിക്കൂറോളം അഴിഞ്ഞാടി. പള്ളിക്കത്തോട് പോലീസെത്തി ബിജെപി പ്രവർത്തകരെ അവിടെ നിന്നും മാറ്റി. തുടർന്ന് കോളേജ് കോമ്പൗണ്ടിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐയും ഡിവൈഎഫ്ഐയും സംയുക്തമായി ഇന്ന് രാത്രിയാണ് കോളേജിന് പുറത്ത് പ്രദർശനം നടത്തുന്നത്.
അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൻ്റെ മറവിൽ കലിക്കറ്റ് എൻഐടിയിൽ കഴിഞ്ഞ ദിവസം വിദ്യാർഥികൾക്കു നേരെ എബിവിപി ആക്രമണം നടത്തിയിരുന്നു. ഇന്ത്യ രാമരാജ്യമാണെന്ന മുദ്രാവാക്യമുയർത്തി എബിവിപി സംഘടിപ്പിച്ച പരിപാടിയെ വിമർശിച്ചതിനാണ് കൈലാസ്, വൈശാഖ് എന്നീ വിദ്യാർഥികളെ സംഘം ചേർന്ന് മർദ്ദിച്ചത്. ക്യാമ്പസിൽ ഇന്ത്യയുടെ ഭൂപടത്തിൽ അമ്പും വില്ലും വരച്ചതിനെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വിമർശനമുന്നയിച്ചതിനാണ് അഞ്ചാം വർഷ ബിടെക് വിദ്യാർഥി കൈലാസിന് മർദനമേറ്റത്. പ്രധാന ഗേറ്റിൽ ഇന്ത്യ രാമരാജ്യമല്ലെന്ന് പലകാർഡുമേന്തി പ്രതിഷേധിച്ചതിനാണ് വൈശാഖിന് മർദ്ദനമേറ്റത്.