കേന്ദ്ര സർക്കാറിനു കീഴിലെ വിവിധ മന്ത്രാലയങ്ങളും വകുപ്പുകളുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ടുകൾ തയ്യാറാക്കുന്ന എല്ലാ ജോലിയും നിർത്തി വയ്ക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടു. നിലവിൽ നടന്നു വരുന്ന ഓഡിറ്റുകൾ തുടരേണ്ടെന്ന് സിഎജി (കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ) ഓഫീസ് നിർദേശം പുറപ്പെടുവിച്ചു. കേന്ദ്രസർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് ഓഡിറ്റ് പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ സിഎജി ഗിരീഷ് ചന്ദ്ര മുർമുവിൻ്റെ നിർദേശം. സിഎജി നടപടി ഉദ്യോഗസ്ഥരെ ആശങ്കയിലാക്കി. ഭരണഘടനാപരമായി ചെയ്യേണ്ട കാര്യങ്ങളിൽ വീഴ്ച വരുത്തുന്നത് ഉദ്യോഗസ്ഥരുടെ പേരിൽ നിയമനടപടികൾക്ക് കാരണമാകാൻ ഇടയുണ്ട്. ഓഡിറ്റിൻ്റെ ഭാഗമായ ജോലികൾ നിർത്തിവയ്ക്കണമെന്ന നിർദേശം രേഖാമൂലം നൽകണമെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.
ആയുഷ്മാൻ ഭാരത്, ദേശീയ പാതകളുടെ ശൃംഖലയായ ഭാരത് മാല, ദ്വാരക എക്സ്പ്രസ് വേ പദ്ധതികളുടെ മറവിൽ അരങ്ങേറിയ ഞെട്ടിക്കുന്ന അഴിമതിയും ക്രമക്കേടുകളും വ്യക്തമാക്കുന്ന സിഎജി റിപ്പോർട്ടുകൾ ഈയിടെ പുറത്തു വന്നിരുന്നു. അഴിമതി രഹിത മുഖഛായ സൃഷ്ടിച്ച് വൻ പ്രചാരണം അഴിച്ചു വിടുന്ന നരേന്ദ്ര മോദി സർക്കാരിൻ്റെ കാപട്യമാണ് ഇതോടെ മറനീക്കിയത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മോദിസർക്കാരിനെ പ്രതിസന്ധിയിലാക്കിയ ഈ റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിൻ്റെ ചുമതല വഹിച്ച മൂന്ന് പ്രധാന ഉദ്യോഗസ്ഥരെ ഇതിനകം സ്ഥലംമാറ്റി. ഇവർ ഉൾപ്പെടെ 30 ഓളം പേർക്കെതിരെയാണ് പ്രതികാര നടപടി. ഇതിനകം പൂർത്തിയായ കൂടുതൽ റിപ്പോർട്ടുകളിൽ ഒപ്പിടാൻ സിഎജി ഗിരീഷ് ചന്ദ്ര മുർമു കാലതാമസം വരുത്തുന്നതായും റിപ്പോർട്ടുണ്ട്. അദ്ദേഹം ഒപ്പിട്ടാൽ മാത്രമേ ഇവ പാർലമെന്റിൽ സമർപ്പിക്കാനാകൂ. ഗുജറാത്ത് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ മുർമു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും വിശ്വസ്തനാണ്. ജമ്മു കശ്മീർ വെട്ടിമുറിച്ച് സ്വയംഭരണ പ്രദേശമാക്കിയപ്പോൾ മുർമുവിനെയാണ് ലഫ്. ഗവർണറായി നിയമിച്ചത്.
മോദിസർക്കാർ വന്നശേഷം പാർലമെന്റിൽ സമർപ്പിക്കുന്ന സിഎജി റിപ്പോർട്ടുകളുടെ എണ്ണം വൻ തോതിൽ കുറഞ്ഞിരിക്കുകയാണ്. 2015ൽ 55 റിപ്പോർട്ടുകൾ സമർപ്പിച്ചിരുന്നു. 2020ൽ അത് 14 ആയി ചുരുങ്ങി. ലോകസഭാ തെരഞ്ഞെടുപ്പിനു മുമ്പായി പുതിയ റിപ്പോർട്ടുകളൊന്നും പുറത്തു വിടേണ്ടെന്നാണ് കേന്ദ്രത്തിൻ്റെ തീരുമാനം.