മഹാകവി കമ്പര്‍ പശ്ചാത്തപിക്കട്ടെ. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് അദ്ദേഹം കമ്പരാമായണം രചിച്ചത്. രാമകഥ സംബന്ധിച്ച് ദ്രാവിഡ ഭാഷകളിലെ ഏറ്റവും പ്രാചീന കൃതി. കാലത്തിൻ്റെ പരിമിതി ആ പരിശ്രമത്തിലുണ്ട്. സ്മാര്‍ട്ട് ഫോണും സോഷ്യല്‍ മീഡിയയുമില്ലാത്ത കാലം. വിവരസാങ്കേതികവിദ്യ ആവിര്ഭവിക്കപ്പെട്ടതുമില്ല. ആ ചരിത്രഘട്ടത്തിലെഴുതിയ കൃതിയ്ക്ക് അതിന്റേതായ ന്യൂനതകളുണ്ടാകും. ആ കുറവ് പരിഹരിക്കുകയാണ് കണ്ണൂരിലെ കുമ്പക്കുടി രാവുണ്ണിയുടെ പുത്രന് സുധാകരന്.
അദ്ദേഹത്തിന്റെ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് അഭിമുഖം പ്രത്യക്ഷപ്പെട്ടതോടെ ലോകമെമ്പാടുമുള്ള രാമായണഗവേഷകര് ഭൂമി പിളര്‍ന്ന് അന്തര്‍ധാനം ചെയ്തെങ്കില്‍ എന്നു ചിന്തിച്ചു നില്‍പ്പാണ്. അമ്മാതിരി നാണക്കേടിലേയ്ക്കല്ലേ വെറുമൊരു കെപിസിസി പ്രസിഡന്റ് അവരെ തള്ളിയിട്ടിരിക്കുന്നത്. ആരും ആരെയും അണ്ടറെസ്റ്റിമേറ്റു ചെയ്യരുത്.
രാവണവധത്തിനുശേഷം, പുഷ്പകവിമാനത്തില്‍ സീതയ്ക്കും ലക്ഷ്മണനുമൊപ്പം ശ്രീരാമന് ദക്ഷിണ കേരളത്തിനു മുകളിലൂടെ പറന്നതും, വിമാനത്തില്‍ നിന്ന് രാമനെ അറബിക്കടലില്‍ തള്ളിയിട്ട് സീതയെ സ്വന്തമാക്കണമെന്ന് ലക്ഷ്മണന് മോഹമുദിച്ചതും, തൃശൂരെത്തിയപ്പോള്‍ ലക്ഷ്മണൻ്റെ മനം മാറിയതും, അനിയൻ്റെ മനസ് ചേട്ടന് വായിച്ചതും, നാം താണ്ടിക്കടന്ന മണ്ണിൻ്റെ ദുര്ഗന്ധമേറ്റാണ് അധമചിന്ത മുളച്ചതെന്ന് അനിയനെ തോളത്തു തട്ടി രാമന് സമാശ്വസിപ്പിച്ചതുമൊന്നും പാവം കമ്പരുള്പ്പെടെ ആരും അറിഞ്ഞില്ല. ദക്ഷിണേന്ത്യയുടെ ആകാശവീഥിയില്‍ നടന്ന അക്കഥ പറയാന്‍ സാക്ഷാല്‍ കുമ്പര്‍ വേണ്ടി വന്നു. മഹാകേമന്‍ കുമ്പക്കുടി സുധാകരന്.
വാത്മീകീ രാമായണത്തില്‍ ഇക്കഥ പരാമര്‍ശിക്കപ്പെടാത്തത് സ്വാഭാവികമാണ്. ഉത്തരേന്ത്യയാണല്ലോ അദ്ദേഹത്തിൻ്റെ തട്ടകം. സ്വാഭാവികമായും പുഷ്പകവിമാനത്തിൻ്റെ ദക്ഷിണേന്ത്യന്‍ റൂട്ടിനെക്കുറിച്ച് അദ്ദേഹം അത്ര വിസ്തരിച്ചു ചിന്തിച്ചിട്ടുണ്ടാവില്ല. അത്തരം ഭാവനകള്‍ ആ ദേശക്കാര്‍ പൂരിപ്പിക്കട്ടെ എന്നു ചിന്തിച്ചിട്ടുമുണ്ടാകും. പക്ഷേ, കമ്പര്ക്ക് ആ എക്സ്ക്യൂസില്ല. അദ്ദേഹം ഇക്കഥ അറിയേണ്ടതായിരുന്നു. ദ്രാവിഡഭാഷയിലെ ആദ്യ രാമകഥ രചിക്കുമ്പോള്‍, കഥയിലെ മര്‍മ്മപ്രധാനമായ ഭാഗം വിട്ടുപോകാന്‍ പാടില്ലായിരുന്നു.
രാമായത്തെ അധികരിച്ച് അസംഖ്യം പഠനങ്ങള്‍ ലോകത്തു നടന്നിട്ടുണ്ട്. അവരും തൃശൂരാകാശത്തിനു മുകളിലെ ലക്ഷ്മണ മാനസാന്തരത്തിൻ്റെ കഥയറിഞ്ഞില്ല. അയോധ്യാകാണ്ഡത്തില്‍ ലക്ഷ്മണോപദേശം എന്നൊരു അധ്യായമുണ്ട്. ”വത്സസൗമിത്രേ കുമാര നീ കേള്‍ക്കണം, മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകള്‍” എന്നു തുടങ്ങുന്ന വരികളിലൂടെയാണ് ആ ഉപദേശം എഴുത്തച്ഛന് നമുക്കു പരിചയപ്പെടുത്തിയത്.
തിരൂര്‍ തൃക്കണ്ടിയൂരിനടുത്ത് അന്നാര എന്ന സ്ഥലത്താണ് എഴുത്തച്ഛന് ജനിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. ഇന്നത്തെ തുഞ്ചന്‍ പറമ്പ്. ഭാഷാപിതാവിൻ്റെ ജന്മനാട്ടിന് തൊട്ടടുത്താണ് തൃശൂര്‍ ജില്ല. എന്നിട്ടും തൃശൂരാകാശത്ത് പുഷ്പകവിമാനം പറന്നതും ലക്ഷ്മണനില്‍ തോന്ന്യാസ ചിന്തകളുദിച്ചതും കിളിപ്പാട്ടു കര്‍ത്താവ് അറിഞ്ഞില്ല.
ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് അഭിമുഖം പ്രത്യക്ഷപ്പെട്ടതോടെ രാമായണജ്ഞാനത്തില് അസംഖ്യം പ്രഗത്ഭരെയാണ് കുമ്പക്കുടി സുധാകരന് നിഷ്പ്രഭരാക്കിയത്. ലോകമെമ്പാടുമുള്ള വ്യത്യസ്തങ്ങളായ രാമായണങ്ങളെല്ലാം സമാഹരിച്ച് നീണ്ട ഗവേഷണത്തിനുശേഷമാണ് രാമകഥ: ഉത്പത്തിയും വികാസവും എന്ന ബ്രഹദ് ഗ്രന്ഥം ബെല്‍ജിയം മിഷനറിയായ ഫാദര്‍ കാമില്‍ ബൂല്ക്കെ രചിച്ചത്. രാമനെ അറബിക്കടലില്‍ ചവിട്ടിത്തള്ളി സീതയെ സ്വന്തമാക്കാന്‍ ലക്ഷ്മണന് മോഹിച്ചു എന്നും ആ ചിന്ത ഉദിച്ചത് കേരളത്തിലെ തൃശൂര്‍ ജില്ലയിലാണെന്നുമുള്ള സുപ്രധാന വിവരം എത്തിപ്പിടിക്കാന്‍ ആ ഗവേഷണത്തിനും സാധ്യമായില്ല.
മുന്നൂറു രാമായണങ്ങള്‍ എന്ന പഠനമെഴുതിയ എ കെ രാമാനുജനോ, അതൊരു ചെറിയ സംഖ്യയാണ് എന്ന് വിമര്‍ശനം പറഞ്ഞ എം ജി എസ് നാരായണനോ കേട്ടിട്ടില്ലാത്ത കഥയാണ് കുമ്പക്കുടി വിളമ്പിയത്. ”പടുരാക്ഷസചക്രവര്ത്തി എന്നുടല് മോഹിച്ചത് ഞാന്‍ പിഴച്ചതോ?” എന്ന് സീതയെക്കൊണ്ട് ചോദിപ്പിക്കുന്നുണ്ട്, കുമാരനാശാന്. ആശാനുമറിഞ്ഞില്ല, ലക്ഷ്മണ മനസില്‍ സീതയോടുദിച്ച മോഹം.
അറിയപ്പെടാത്ത രാമായണ കഥ വെളിപ്പെടുത്താന്‍ ഇംഗ്ലീഷ് പത്രം തിരഞ്ഞെടുത്തതും ശ്രദ്ധേയമാണ്. കെ സുധാകരനെന്ന മലബാര്‍ ശിങ്കം ലോകഭാഷയില്‍ ഗര്‍ജിക്കുക വഴി ഏഴു വന്‍കരകളാണ് പ്രകമ്പനം കൊള്ളുന്നത്. അതിന്റെ മാറ്റൊലിയില്‍ ഐക്യരാഷ്ട്ര സഭ വരെ നടുങ്ങും.
സുധാകരൻ്റെ വെളിപ്പെടുത്തലോടെ കെണിഞ്ഞുപോയത് തികഞ്ഞ ഭക്തനും സവര്‍ക്കര്‍ ആരാധകനുമായ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ്. വടക്കന്‍ പറവൂരില്‍ നിന്ന് അധികദൂരമില്ല, തൃശൂര്‍ ജില്ലാ അതിര്‍ത്തിയിലേയ്ക്ക്. ലക്ഷ്മണന് മാനസാന്തരം വന്നത് എറണാകുളം ജില്ലയുടെ അങ്ങേയറ്റത്തു വെച്ചായിരുന്നുവെന്ന് പറഞ്ഞിരുന്നെങ്കില്‍ വി ഡി സതീശനും അതിൻ്റെ ഗുണം കിട്ടുമായിരുന്നു എന്ന് ഒരു വിഭാഗം ചിന്തിക്കുന്നു.
സതീശന് അങ്ങനെ നിരാശപ്പെടേണ്ടതില്ല എന്നാണ് ഒരു വിഭാഗം സുധാകരപക്ഷക്കാര്‍ വാദിക്കുന്നത്. കൊച്ചി മുതല്‍ പൊന്നാനി വരെ വ്യാപിച്ചിരുന്ന സാമ്രാജ്യമായിരുന്നു പഴയ കൊച്ചി രാജ്യമെന്ന് അവര്‍ ഓര്‍മ്മിപ്പിക്കുന്നു. തൃശൂരിലെ വന്നേരി ആസ്ഥാനമാക്കി ഭരണം കൈയാളിയിരുന്ന പെരുമ്പടപ്പ് സ്വരൂപത്തിൻ്റെ കീഴിലായിരുന്നു കൊച്ചി. സുധാകരന് വെളിപ്പെടുത്തുന്ന ലക്ഷ്മണൻ്റെ മാനസാന്തരം, പെരുമ്പടപ്പ് സ്വരൂപത്തിനു മുകളിലുള്ള ആകാശത്തായിരുന്നുവെന്നും അതുകൊണ്ട് സതീശനും ഇപ്പറയുന്ന ഭൂപ്രകൃതിയുടെ ആനുകൂല്യം കിട്ടുമെന്നുമാണ് ഇവരുടെ വിലയിരുത്തല്‍. കോണ്‍ഗ്രസ് വലിയ പ്രതിസന്ധി നേരിടുന്ന കാലത്ത് താനും സതീശനും തമ്മിലുള്ള ഐക്യത്തില്‍ വിള്ളലുണ്ടാക്കുന്ന വെളിപ്പെടുത്തല്‍ സുധാകരന് നടത്തില്ലെന്നാണ് ഇവരുടെ വാദം.
ഈ വാദത്തിലൂടെ സതീശനെ അനുനയിപ്പിക്കാമെന്ന് സുധാകരപക്ഷം കണക്കുകൂട്ടുന്നു. അതേസമയം, പ്രശ്നബാധിത ഭൂപ്രദേശത്ത് പിറന്നവരെന്ന ആക്ഷേപം രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിയ്ക്കും ബാധകമാവുകയും ചെയ്യും. ഏതായാലും ഗ്രൂപ്പുകളിയ്ക്ക് ഒരു പുരാണ പശ്ചാത്തലം കൂടി വന്നതിൻ്റെ ആവേശത്തിലാണ് കെ സുധാകരൻ്റെ ആരാധകര്‍.