തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം പെലെയുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചരിത്രം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായ പെലെയുടെ വിയോഗം ലോകത്തിൻ്റെ തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചിച്ചു. വശ്യതയും വന്യതയും ഒരുപോലെ സമ്മേളിച്ച ബ്രസീലിയൻ ഫുട്ബോൾ ശൈലിക്ക് ലോകത്തെമ്പാടും ആരാധകരെ ഉണ്ടാക്കിയ ഇതിഹാസതാരമായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെലെയുടെ ഓർമ്മകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു’, മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു
മുഖ്യമന്ത്രിയുടെ കുറിപ്പ് :
ചരിത്രം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായ പെലെയുടെ വിയോഗം ലോകത്തിൻ്റെ തീരാനഷ്ടമാണ്. വശ്യതയും വന്യതയും ഒരുപോലെ സമ്മേളിച്ച ബ്രസീലിയൻ ഫുട്ബോൾ ശൈലിക്ക് ലോകത്തെമ്പാടും ആരാധകരെ ഉണ്ടാക്കിയ ഇതിഹാസതാരമായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകൾ നീണ്ട തൻ്റെ കരിയറിൽ സമാനതകളില്ലാത്ത നേട്ടങ്ങളാണ് പെലെ സ്വന്തമാക്കിയത്.
ഫുട്ബോളിൻ്റെ അതുല്യവും സുന്ദരവുമായ ആവിഷ്കാരമായിരുന്നു പെലെയുടെ കളികളെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഫുട്ബോളിനെ ഏറെ സ്നേഹിക്കുന്ന മലയാളികൾ ഹൃദയത്തോട് ചേർത്തുവെച്ച പേരായിരുന്നു പെലെ. എല്ലാ ലോകകപ്പ് കാലത്തും അദ്ദേഹത്തിൻ്റെ പോസ്റ്ററുകളും കട്ട്ഔട്ടുകളും കേരളത്തിൽ ഉയരാറുള്ളത് ഈ സ്നേഹത്തിനുള്ള സാക്ഷ്യപത്രമാണ്.
പെലെയുടെ വിയോഗം അതീവ ദുഃഖകരമാണ്. ഫുട്ബോൾ പ്രേമികളെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിൻ്റെ സ്മരണകൾക്ക് മരണമുണ്ടാകില്ല. വിസ്മരിക്കാനാകാത്ത സാന്നിദ്ധ്യമായി പെലെ കൂടെയുണ്ടാകും. പെലെയുടെ ഓർമ്മകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.