ഇഡിയ്ക്കെതിരെ കേരള ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ, യഥാർത്ഥത്തിൽ മാധ്യമലോകത്തെ മൂടുകുലുക്കിമൂങ്ങകൾക്കേറ്റ വള്ളിച്ചൂരൽ പ്രഹരങ്ങളാണ്. ഉളുപ്പില്ലായ്മയുടെ കട്ടിന്തഴമ്പുള്ള തൊലിയായതുകൊണ്ട് അവർക്കു വേദനിക്കുമെന്ന പ്രതീക്ഷ വേണ്ട. അല്ലെങ്കിൽത്തന്നെ വാട്സാപ്പിൽക്കിട്ടുന്നത് ബ്രേക്കിംഗ് ന്യൂസായി തള്ളി മറിക്കുന്നവരെ ആരാണ് ഗൗരവത്തിലെടുക്കുന്നത്?
ഇഡിയുടെ വാദങ്ങളെ വറുത്തു പൊരിച്ചിട്ടുണ്ട് ഹൈക്കോടതി. ഇഡിക്കൂട്ടിൽ കിഫ്ബിയെന്ന് കൂവിത്തുള്ളിയ എഡിറ്റോറിയൽ കുടിലതയ്ക്ക് സ്വാഭാവികമായും ദഹനക്കേടു വരും. ഹർജിക്കാർക്കു കിടച്ച താൽക്കാലികാശ്വാസം എന്നൊക്കെയുള്ള അപശബ്ദങ്ങൾ അങ്ങനെയുണ്ടാകുന്നതാണ്. അത്തരം അപശബ്ദങ്ങൾ കൊണ്ട് കോടതിവിധിയുടെ പ്രതിദ്ധ്വനിയെ അമർത്തിതക്കളയാമെന്നു ധരിച്ച സുന്ദരവിഡ്ഢികൾ നല്ല നമസ്കാരം അർഹിക്കുന്നുണ്ട്.
മൂലയ്ക്കൊതുക്കാനും അവഗണിക്കാനും ശ്രമിച്ച ഇഡിയ്ക്കെതിരെയുള്ള അസ്വസ്ഥത ന്യായാധിപന് തുറന്നു പറയേണ്ടി വന്നു. അങ്ങനെ പറയിപ്പിച്ച സാഹചര്യം എത്ര ഗൗരവതരമാണ്. മസാലാ ബോണ്ടു വഴി നിക്ഷേപം സ്വീകരിച്ച മറ്റേത് പൊതുമേഖലാ സ്ഥാപനത്തിനെതിരെ ഇതുപോല ചന്ദ്രഹാസമിളക്കിയിട്ടുണ്ട് എന്ന ചോദ്യം കേട്ടതേയില്ല എന്ന മട്ടിലാണ് ഇഡിയുടെ എതിർസത്യവാങ്മൂലം. ബോധപൂർവമായ ആ മറവിയുടെ കൊരവള്ളിയ്ക്കുതന്നെ കുത്തിപ്പിടിച്ചു, കോടതി. എന്നിട്ടോ, ആ ചോദ്യത്തിന് മറുപടി പറയാൻ റിസർവ് ബാങ്കിനെ വിളിച്ചു വരുത്തുകയും ചെയ്തു.
അന്വേഷണത്തിൻ്റെ പേരിൽ തങ്ങൾക്കെന്തും ചെയ്യാൻ അധികാരമുണ്ടെന്നായിരുന്നു ഇഡിയുടെ ധാർഷ്ട്യം നിറഞ്ഞ എതിർസത്യവാങ്മൂലം. ഫെമ നിയമലംഘനം അന്വേഷിക്കാൻ തങ്ങൾക്ക് പരമാധികാരമുണ്ടെന്നും തങ്ങളുടെ സമൻസ് ചോദ്യം ചെയ്യാൻ ആർക്കും സാധിക്കില്ലെന്നുമൊക്കെയാണ് ഇഡി വാദിച്ചത്. ഇഡിയുടെ അന്വേഷണം വിലക്കാനും സമൻസിന്റെ ഘട്ടത്തിൽ അന്വേഷണത്തിൽ ഇടപെടാനും കോടതിയ്ക്കുള്ള പരിധി തുലോം തുച്ഛമാണെന്ന ഇഡിയുടെ വാദം ഹൈക്കോടതി അംഗീകരിച്ചു.
പക്ഷേ, അതോടൊപ്പം, അന്വേഷണത്തിൻ്റെ ശുദ്ധിയും സാധുതയും പരിശോധിക്കുന്നതിൽ സമ്പൂർണ വിലക്കൊന്നുമില്ലെന്ന് ഇഡിയുടെ അഭിഭാഷകനെ ഹൈക്കോടതി ഓർമ്മിപ്പിക്കുകയും ചെയ്തു. ഈ കേസ് മറ്റു കേസുകളിൽ നിന്ന് വിഭിന്നമാണെന്ന നിലപാടുകൂടി ഹൈക്കോടതി വ്യക്തമാക്കി. അതിനു കാരണവും പറഞ്ഞു.
ഒന്ന്, നിയമപ്രകാരം വ്യവസ്ഥാപിതമായ ഒരു ബോർഡിനെതിരെയാണ് അന്വേഷണം. രണ്ട്, മസാലാ ബോണ്ടിറക്കാൻ അനുമതി കൊടുത്തത് റിസർവ് ബാങ്കാണ്. ഈ സാഹചര്യത്തിൽ അന്വേഷണം ആവശ്യമാണോ എന്ന ചോദ്യം പരിഗണനാർഹമാണ്. അർത്ഥശങ്കയ്ക്കിടയില്ലാതെ ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കുമ്പോൾ, പരമാധികാരത്തിന്റെ കാറ്റുപോയ ജാള്യത്തിലാണ് ഇഡി.
സിഎജി റിപ്പോർട്ടും പൊക്കിപ്പിടിച്ച് ഇഡി നടത്തുന്ന ചവിട്ടുനാടകത്തിൻ്റെ പൊള്ളത്തരവും വിധിയിൽ വിസ്തരിച്ചു തന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ട്, ഹൈക്കോടതി. സിഎജി റിപ്പോർട്ടിന്റെ പവിത്രതയും ജനപ്രതിനിധി സഭയുടെ അധികാരവും തമ്മിൽ മാറ്റുരയ്ക്കമ്പോൾ സഭയുടെ അധികാരത്തിനാണ് മുൻതൂക്കമെന്ന് പ്രസ്തുത വിഷയത്തിൽ സുപ്രിംകോടതിയുടെ പരാമർശങ്ങൾ ഉദ്ധരിച്ച് കോടതി ഇഡിയെ ഓർമ്മിപ്പിക്കുന്നു.
വിധിയാകെ വിലയിരുത്തുമ്പോഴോ? കേരള സർക്കാരിൻ്റെയും കിഫ്ബിയുടെയും തോമസ് ഐസക്കിൻ്റെയും ഒരു വാദവും ഉത്തരവിൽ കോടതി ഖണ്ഡിച്ചിട്ടില്ല. ഏതെങ്കിലുമൊരു കാര്യത്തിൽ ഇഡിയ്ക്കനുകൂലമായ നിലപാടുമില്ല. മാത്രമല്ല, അവരുടെ വാദങ്ങളിൽ കഴമ്പുണ്ടെന്ന് സുപ്രിംകോടതി വിധി ഉദ്ധരിച്ചുകൊണ്ടാണ് ഹൈക്കോടതി നിലപാടു സ്വീകരിക്കുന്നത്. ആ ഉദ്ധരണികളാകട്ടെ, ഫെഡറലിസത്തിൻ്റെ അന്തസത്ത ഉയർത്തിപ്പിടിക്കുന്നതും സിഎജി പോലുള്ള ഭരണഘടനാ സ്ഥാപനങ്ങൾക്കു മേൽ നിയമസഭയുടെ പരമാധികാരം ഊട്ടിയുറപ്പിക്കുന്നതുമാണ്.
കോടതി നിരീക്ഷണങ്ങൾ മാധ്യമങ്ങളുടെ ഊതിപ്പെരുപ്പിക്കപ്പെട്ട സ്വാധീനത്തിനേറ്റ പ്രഹരം കൂടിയാണ്. ഇഡിക്കൂട്ടിൽ ഇഡിയെന്നൊക്കെ പ്രാസമൊപ്പിച്ച് കളിച്ച ഒന്നാംപേജ് അഭ്യാസങ്ങൾക്ക് കോടതിവിധിയെ സ്വാധീനിക്കുക എന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു. അതൊന്നും ഫലിച്ചില്ല. ഇഡിയിൽ നിന്നുലഭിച്ച വാട്സാപ്പ് കൽപനങ്ങൾക്കൊപ്പിച്ച് മെനഞ്ഞെടുത്ത തലക്കെട്ടുകളും എഡിറ്റ് പേജ് ലേഖനങ്ങളും വാർത്താവിശകലനങ്ങളുമെല്ലാം ചീറ്റിപ്പോയി.
കോടതിയിൽ കള്ളത്തെളിവു കൊടുക്കുന്നതുപോലെയാണ്, പൊതുസമൂഹത്തിൽ കള്ളവാർത്തകളും കപടവ്യാഖ്യാനങ്ങളും വ്യാജവിശകലനങ്ങളും അവതരിപ്പിക്കുന്നതും. ഓരോ വാക്കും വാചകവും അതുക്കുംമേലെ വിഷലിപ്തമാക്കി എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറും നോക്കിയിരിക്കുകയാണ് എഡിറ്റോറിയൽ ഡെസ്കുകൾ.