വിനീതൻ
മാധ്യമങ്ങളിലെ എഡിറ്റർമാരുടെ കാര്യം വലിയ കഷ്ടമാണ്. തീർത്തും ദയനീയം. പ്രത്യേകിച്ച് മാതൃഭൂമിയുടെ. റിപ്പോർട്ടർമാരുണ്ടാക്കുന്ന പൊല്ലാപ്പുകളെ ചെറുക്കാനും തിരുത്താനും തീരെയും കഴിവില്ലാത്ത അപ്പാവികൾ ഡെസ്കിലിരുന്നാൽ അവരെ ഉണ്ണാക്കന്മാരാക്കി റിപ്പോർട്ടർമാർ അരങ്ങു വാഴും.
ഇന്ന്, മാതൃഭൂമി ഒന്നാം പേജിൽ കിഫ്ബിയെക്കുറിച്ചൊരു വാർത്ത കൊടുത്തിട്ടുണ്ട്. കിഫ്ബിയിലെ ഇഡി അന്വേഷണത്തിന് സ്റ്റേയില്ല എന്നാണ് തലക്കെട്ട്. ലീഡ് നോക്കൂ… വിദേശനാണ്യ വിനിമയച്ചട്ടത്തിന്റെ (ഫെമ) ലംഘനം നടന്നിട്ടുണ്ടോ എന്നതിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടത്തുന്ന അന്വേഷണം സ്റ്റേചെയ്യണമെന്ന കിഫ്ബിയുടെ ആവശ്യം തള്ളി ഹൈക്കോടതി.
ഇനി മനോരമ നോക്കാം. ഇഡിയ്ക്കെതിരെ കിഫ്ബിയുടെ ഹർജി: ഹൈക്കോടതി രണ്ടിന് പരിഗണിക്കും എന്നാണ് തലക്കെട്ട്. വിശദമായ എതിർ സത്യവാങ്മൂലം നൽകാൻ ഇഡി സമയം തേടിയതിനെത്തുടർന്ന് ഹർജി 2ന് പരിഗണിക്കാൻ മാറ്റിയെന്നാണ് ലീഡ്. എന്തുകൊണ്ടാണ് ഒരേ രേഖ ആവർത്തിച്ചു ചോദിക്കുന്നത് എന്ന ചോദിച്ച കോടതി എന്നാൽ സ്റ്റേ അനുവദിച്ചില്ല എന്നാണ് മനോരമയുടെ വ്യാഖ്യാനം.
സ്റ്റേയില്ല എന്ന് മാതൃഭൂമി തലക്കെട്ട്. സ്റ്റേ വേണമെന്ന കിഫ്ബിയുടെ ആവശ്യം കോടതി തള്ളി എന്ന് മാതൃഭൂമിയുടെ ലീഡ്. സ്റ്റേ അനുവദിച്ചില്ല എന്ന് മനോരമ.
ഇനി നമുക്ക് ലൈവ് ലോ എന്ന പോർട്ടൽ നോക്കാം. അവിടെയുമുണ്ട് വിശദമായ റിപ്പോർട്ട്. അവരുടെ ലീഡിന്റെ ഏകദേശ പരിഭാഷ ഇങ്ങനെയാണ് (The Kerala High Court …………….. observed that the repeated issuance of summons by the ED to the KIIFB, for producing the same documents, indicates a lack of application of mind on the part of the Investigating Agency).
ജസ്റ്റിസ് സി ജെ അരുൺ പറഞ്ഞ വാക്കുകളും വാർത്തയിൽ ഉദ്ധരിച്ചു ചേർത്തിട്ടുണ്ട്. അതിങ്ങനെയാണ്: Why is this officer asking repeatedly for the same documents? I feel that this would indicate a lack of application of mind, like it is system-generated.
ഈ അന്വേഷണ ഉദ്യോഗസ്ഥൻ എന്തിനാണ് ഒരേ രേഖകൾ ആവർത്തിച്ചു ചോദിക്കുന്നത്? വീണ്ടുവിചാരമില്ലാത്ത ചെയ്തിയാണ് ഇതെന്ന് എനിക്കു തോന്നുന്നത്. കമ്പ്യൂട്ടർ ചെയ്യുന്നതുപോലെ.
lack of application of mind എന്ന ജഡ്ജിയുടെ നിരീക്ഷണത്തിനാണ് ഊന്നൽ. യാന്ത്രികമായി, വീണ്ടുവിചാരമില്ലാതെ എന്നൊക്കെ തർജമ ചെയ്യാം. പക്ഷേ, ജസ്റ്റിസ് ചോദിച്ചതിന്റെ പച്ച മലയാളം, അന്വേഷണോദ്യോഗസ്ഥന് വട്ടാണോടേ എന്നു തന്നെയാണ്.
അക്കാര്യം മാതൃഭൂമിയിലോ മനോരമയിലോ വായിക്കാൻ കഴിയുമോ? ഒരേ രേഖ ആവർത്തിച്ചു ചോദിക്കുന്നതിനെക്കുറിച്ച് വാക്കാൽ ആരാഞ്ഞു എന്നൊക്കെ പരാമർശിച്ചു പോയിട്ടുണ്ട്. ഇഡിയുടെ പ്രവൃത്തിയെ lack of application of mind ആണെന്ന ന്യായാധിപന്റെ നിരീക്ഷണം വാർത്തയിലെവിടെ? അതിനല്ലേ വാർത്താ മൂല്യം?
ഇനി… ഒരേ രേഖകൾക്കു വേണ്ടി എന്തിന് പല തവണ ചോദിക്കുന്നു എന്ന് ജഡ്ജി ചോദിച്ചപ്പോൾ ഇഡിയുടെ മറുപടി എന്തായിരുന്നു? അക്കാര്യം മനോരമയിലില്ല. “ജീവനക്കാർ ഇക്കാര്യം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയാൽ പരിഗണിക്കാമെന്നായിരുന്നു ഇ.ഡി.യുടെ മറുപടി”ലൈവ് ലോയിലേയ്ക്കു വന്നാലോ…. ED replied that he would submit a response after taking instructions. ചോദിച്ചിട്ടു പറയാമെന്നായിരുന്നു ഇഡി വക്കീലിന്റെ മറുപടി. ഇഡിയെന്തോ ഔദാര്യം കിഫ്ബി ഉദ്യോഗസ്ഥരോടു വാഗ്ദാനം ചെയ്തു എന്ന മട്ടിലാണ് മാതൃഭൂമിയുടെ വാർത്ത. വീണ്ടുവിചാരമില്ലാതെയാണോ ഓരോന്ന് ചെയ്തു കൂട്ടുന്നത് എന്ന ചോദ്യത്തോട്, ഔദാര്യം കാണിക്കാമെന്ന് മറുപടി പറയാനാവില്ലല്ലോ. പക്ഷേ, അത് ഡസ്കിലിരിക്കുന്ന ഉണ്ണാക്കനെങ്ങനെ അറിയാനാണ്?
ഇനി സ്റ്റേയുടെ കാര്യം. കോടതി പറഞ്ഞതെന്താണ്… ലൈവ് ലോയിൽ നിന്ന് ഉദ്ധരിക്കാം. “hope ED should not take coercive steps pursuant to the impugned summonses issued by them എന്നാണ് അവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നുവെച്ചാൽ ഇതുവരെ നൽകിയ സമൺസിന്മേൽ ബലാത്കാരമായ നടപടികളൊന്നും ഇഡിയിൽ നിന്ന് കോടതി പ്രതീക്ഷിക്കുന്നില്ല. ഹർജിയ്ക്ക് മുമ്പ് നൽകിയ സമൺസ് പ്രകാരം ഹാജരായില്ലെങ്കിൽ അറസ്റ്റു ചെയ്യാനൊന്നും ഇഡിയ്ക്ക് കഴിയില്ല. പുതിയ സമൺസ് നൽകിയാലോ… the Petitioners were at liberty to circulate a letter for adjournment. മാറ്റിവെയ്ക്കാൻ അപേക്ഷ കൊടുക്കാം.
ഫലത്തിൽ ഇത് സ്റ്റേയല്ലേ. കൊടുത്ത സമൺസിനെന്തു വില… ?കൊടുക്കാനിരിക്കുന്ന സമൺസിനെന്തു വില?
ഇഡിയ്ക്ക് കോടതി നൽകിയതോ? എട്ടിന്റെ പണി. മനോരമയിൽ നിന്നുദ്ധരിക്കാം. ഹർജിക്കാർ ഉന്നയിച്ച നിയമപരമായ കാര്യങ്ങളും വസ്തുതകളും കണക്കിലെടുത്ത് വിശദമായ സത്യവാങ്മൂലം നൽകാനാണ് ജസ്റ്റിസ് വി ജി അരുൺ ഇഡിയ്ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
എന്നുവെച്ചാൽ….. കിഫ്ബിയുടെ ഹർജിയിൽ പറഞ്ഞിരിക്കുന്ന ഓരോന്നിനും ഇഡി അക്കമിട്ട് മറുപടിയെഴുതണം. അത് നിയമപരമാകണം, വസ്തുതാപരമാകണം. യാന്ത്രികമായും വീണ്ടുവിചാരമില്ലാതെയും എന്തെങ്കിലും എഴുതിപ്പിടിപ്പിച്ചാൽ പോരെന്ന് സാരം.
അതു ഹാജരാക്കുന്നതുവരെ ഇഡിയ്ക്ക് ഈ കേസിൽ ഒരിഞ്ച് സ്വമേധയാ മുന്നോട്ടു പോകാനാവുമോ?
ഇല്ല.
അപ്പോൾ കിഫ്ബിയുടെ ആവശ്യം ഹൈക്കോടതി തള്ളി എന്നൊക്കെ മാതൃഭൂമി ഒന്നാം പേജിൽ അലറിക്കൂവിയതിന് വല്ല വിലയുമുണ്ടോ… ഇല്ല….
ജസ്റ്റിസ് അരുൺ നിരീക്ഷിച്ചതുപോലെ, lack of application of mind മാതൃഭൂമിയുടെ ഡെസ്കിലുമുണ്ട്. കേസിനെക്കുറിച്ചൊന്നും ഒരു ചുക്കും പഠിക്കാൻ ഇന്നേവരെ മെനക്കെട്ടിട്ടില്ലെന്ന് സബ് എഡിറ്റു ചെയ്ത കോപ്പി വായിച്ചാൽ മനസിലാകും. റിപ്പോർട്ടർ എഴുതിക്കൊണ്ടുവരുന്ന വാർത്തയിൽ ഒരു വരി വെട്ടാനോ, കൂട്ടിച്ചേർക്കാനോ കഴിയണമെങ്കിൽ വിഷയത്തെക്കുറിച്ചൊരു സാമാന്യധാരണ വേണ്ടേ…. അതില്ലെങ്കിൽ, കിട്ടുന്നത് അതുപോലെ കൊടുക്കേണ്ടി വരും….
ഇതൊക്കെ എന്തുകൊണ്ടാണ് സംഭവിക്കുന്നത്? ഒന്നുകിൽ വായനക്കാർ വെറും ഉണ്ണാക്കന്മാരാണെന്ന ധാർഷ്ട്യം. എന്തുകൊടുത്താലും അവർ വിഴുങ്ങിക്കൊള്ളുമെന്ന വ്യാമോഹം. അല്ലെങ്കിൽ ബിജെപിയുടെ ക്വട്ടേഷൻ… കാരണം ഇതൊക്കെയാണെങ്കിൽ പറഞ്ഞിട്ടു കാര്യമില്ല.
പക്ഷേ, റിപ്പോർട്ടർമാർ ഡെസ്കിലുള്ളവരെ ശരിക്കും ഉണ്ണാക്കന്മാരാക്കുകയാണെങ്കിൽ പ്രതിവിധി കാണേണ്ട ചുമതല ന്യൂസ് എഡിറ്റർക്കുണ്ട്. ചുരുങ്ങിയപക്ഷം, “എഴുതിക്കൊണ്ടു വന്നതൊക്കെ ഒള്ളതു തന്നേടേ” എന്ന് ഭംഗിയ്ക്കെങ്കിലും ചോദിക്കാനുള്ള എല്ലുറപ്പു കാണിക്കണം. അത്രയെങ്കിലും പണിയെടുക്കേണ്ടേ, ചേട്ടന്മാരേ….