മുറിപ്പത്തൽ /വിനീതൻ
തെറി പറഞ്ഞു ജയിക്കാനിറങ്ങുന്നവർക്കെല്ലാം പറ്റുന്ന ഒരബദ്ധമുണ്ട്. എത്ര മുഴുത്ത തെറി പറഞ്ഞാലും താൻ ജയിച്ചോ, എതിരാളി വേണ്ടത്ര വിരണ്ടോ എന്നൊരു ഭീതി അവരെ നിരന്തരം വേട്ടയാടും. ആ ഭീതിയിൽ പെട്ടു കിടക്കുകയാണ് സാക്ഷാൽ വി ഡി സതീശൻ.
താനെത്ര തെറി പറഞ്ഞിട്ടും എതിരാളി വക വെയ്ക്കുന്നില്ലെന്നു വന്നാലെന്തു ചെയ്യും. തെറിയുടെ ഡോസു കൂട്ടേണ്ടി വരും. അധിക്ഷേപത്തിന്റെ അളവ് കൂടും. എത്ര അവഹേളിച്ചിട്ടും ഒരു തൃപ്തി വന്നില്ല എന്നൊരു സ്ഥിതിയിലെത്തും. സ്വാഭാവികമായും മാനസിക നില തെറ്റും. റിയാസിന്റെ മുന്നിൽ തോറ്റതിന്റെ ക്ഷീണം, ശ്രീമതി ടീച്ചറെയും ഇപി ജയരാജനെയും ഇരട്ടപ്പേരിട്ടു വിളിച്ചു മാറ്റിയെടുക്കാമെന്ന പൂതിയിലാണ് പ്രതിപക്ഷ നേതാവ്. ദുരന്തം എന്നൊക്കെപ്പറഞ്ഞാൽ….
പണ്ടു നടന്ന സംഭവമാണ്. മുഴുത്ത രണ്ടു ശത്രുക്കൾ ഒരു നടവരമ്പിൽ എതിരെ വരുന്നു. കഷ്ടിച്ച് ഒരാളിന് പോകാനുള്ള വഴിയേ ഉള്ളൂ. പരസ്പരം മറികടന്നു പോകണമെങ്കിൽ ഒരാൾ മാറി നിൽക്കണം. ആരു വഴി മാറും? മൗനം ഭഞ്ജിച്ച എ പറഞ്ഞു… ഒരു ഡാഷ് മോനും ഞാൻ വഴി മാറില്ല. അങ്ങനെയുള്ളവർക്ക് ഞാൻ വഴി മാറാറുണ്ട് എന്നു മറുപടി പറഞ്ഞ് ബി മാറി നിന്നു. വിജയശ്രീലാളിതനായി തലയുയർത്തി എ നടന്നു പോയി. ഒരു ചെറു പുഞ്ചിരിയോടെ ബിയും. ഈ കഥയിലെ എ ആണ് സതീശൻ.
പദവിയുടെ ഭാരം അദ്ദേഹത്തെ ദുരന്തത്തിലേയ്ക്ക് നയിക്കുകയാണ്. ഇരട്ടപ്പേരു വിളിച്ചുള്ള ആക്ഷേപമൊക്കെ ഏറിയാൽ പ്രീഡിഗ്രിപ്രായം വരെ ഒരു കേമത്തമെന്ന നിലയിൽ കൊണ്ടു നടക്കാം. പ്രായത്തിന്റെ ആനുകൂല്യം ലഭിക്കും. രാഷ്ട്രീയ എതിരാളികളെ ഇടംപേരു വിളിച്ച് ആക്ഷേപിക്കാൻ ശ്രമിക്കുന്ന മുതിർന്ന രാഷ്ട്രീയപ്രവർത്തകൻ ഇരിക്കുന്നത് പ്രതിപക്ഷ നേതാവിന്റെ കസേരയിലാണ്. ഈ ശൈലിയ്ക്ക് കൈയടിയൊക്കെ കിട്ടും. പക്ഷേ, വിവരവും വെളിവുമുള്ളവർ ആ കൂട്ടത്തിലുണ്ടാകുമോ? അവരുടെ പിന്തുണയും വേണ്ടതല്ലേ, പ്രതിപക്ഷ നേതാവിന്?
തന്റെ നിലയും വിലയും എതിർപക്ഷം വകവെച്ചു തരുന്നുണ്ടോ എന്ന ആശങ്കയുടെ തടവിലാണ് അദ്ദേഹമെന്നു തോന്നുന്നു.
എല്ലാം പഠിച്ചും വിലയിരുത്തിയും വിശകലനം ചെയ്തും അഭിപ്രായം പറയുന്ന ഒരു സകലകലാവിദഗ്ധനും സർവവിഷയ പ്രവീണനുമായിട്ടാണ് അദ്ദേഹം സ്വയം കരുതി വെച്ചിരിക്കുന്നത്. പക്ഷേ, പല അഭിപ്രായങ്ങളും പൊട്ടത്തരവും വസ്തുതാവിരുദ്ധവുമാണെന്ന ആക്ഷേപവും ഉയരുന്നു.
വിമർശനത്തെത്തുടർന്ന് നിലപാടുകളിൽ നിന്ന് പിന്മാറേണ്ടി വരുന്നു. പറഞ്ഞത് പറഞ്ഞില്ല എന്നു പറയേണ്ടി വരുന്നു. അങ്ങനെ വരുമ്പോൾ, അതാ വരുന്നു പഴയ ക്ലിപ്പിംഗ്. ആർക്കായാലും ദേഷ്യം വരും. നാവിൽ തെറി വന്നെന്നിരിക്കും. വന്ന തെറി പറഞ്ഞെന്നിരിക്കും. പറഞ്ഞത് ഉറക്കെ ആയിപ്പോയെന്നിരിക്കും. ഒക്കെ സ്വാഭാവികം.
ഇക്കഴിഞ്ഞ ദിവസങ്ങളിലെ അനുഭവം നോക്കൂ. ദേശീയപാതയിൽ കുഴിയെന്നും പറഞ്ഞ് റിയാസിന്റെ മെക്കിട്ടു കയറാൻ ഒരു ശ്രമം നടത്തി. ദേശീയപാതയിലെ കുഴിയടയ്ക്കേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിനാണ്. അതറിയാത്ത ആളല്ല സതീശൻ. പറവൂർ മണ്ഡലത്തിലെ എംഎൽഎ ഫണ്ടുപയോഗിച്ച് ആലുവ മണ്ഡലത്തിലെ റോഡു പണിയാൻ പറ്റുമോ. ഇല്ല. അതുപോലെയാണ് ദേശീയപാതയിലെ കുഴിയടയ്ക്കുന്ന കാര്യവും.
അതിനൊക്കെ അതിന്റേതായാ സംവിധാനങ്ങളുണ്ട്. സതീശന്റെ വിമർശനം വസ്തുതാവിരുദ്ധമാണെന്ന് തെളിവു സഹിതം സ്ഥാപിച്ച് റിയാസ് രംഗത്തിറങ്ങി. അപ്പോൾ തന്നെ പഠിപ്പിക്കേണ്ടെന്നായി സതീശൻ. പഠിപ്പിക്കലല്ല, വിമർശനത്തിന് മറുപടി പറഞ്ഞതാണെന്ന് റിയാസ്. ഉരുള കൊടുത്ത ഉടനെ ഉപ്പേരി കിട്ടി. പക്ഷേ, അങ്കം വെട്ടിൽ വിജയം തനിക്കായിരുന്നില്ലെന്ന ഇച്ഛാഭംഗം സതീശന്റെ മനസിൽ ബാക്കി.
റിയാസിന് മറുപടിയായി സ്വന്തം തഴമ്പുകൾ പൊതുദർശനത്തിനു വെച്ചു. എന്നിട്ടും ഒരു തൃപ്തി വരുന്നില്ല. എന്നാൽ ഇപി ജയരാജനെയും ശ്രീമതി ടീച്ചറെയും ഇരട്ടപ്പേരു വിളിച്ചു കൈയടി വാങ്ങാമെന്നായി. പൊതുസ്ഥലത്തു നിന്ന് പുളിച്ച പുലഭ്യം വിളിച്ചാലും ഉടുമുണ്ടുരിഞ്ഞ് തലയിൽ ചുറ്റിയാലും കൈയടിക്കാനും ആർപ്പുവിളിക്കാനും കുറേപ്പേരുണ്ടാകും. പക്ഷേ, അവർക്കുവേണ്ടിയൊക്കെ ഒരു പ്രതിപക്ഷ നേതാവ് തരംതാഴാനിറങ്ങിയാലോ… അതൊരു ദുർവിധിയാണ്. സംസ്ക്കാരമുള്ള പൊതുപ്രവർത്തകന് ചേർന്ന ശൈലിയല്ല അത്.
തിരുത്തണമെന്നൊന്നും വി ഡി സതീശനെ ഉപദേശിക്കാനില്ല. “എന്നെ പഠിപ്പിക്കേണ്ട” എന്നു പറഞ്ഞു കളയും..