വിടുപണിയെന്ന വാക്കിന് ഹീനമായ ജോലി എന്നാണ് ശബ്ദതാരാവലിയിലെ അർത്ഥം. ദാസ്യവൃത്തി എന്ന് അർത്ഥം പറയുന്നവരുമുണ്ട്. രണ്ടും ഒന്നാണോ എന്ന സംശയം ഏതായാലും പത്രവായനക്കാർക്കും ചാനൽ പ്രേക്ഷകർക്കുമില്ല. ഹീനമായ ദാസ്യവേല എന്നാണ് ആ വാക്കിൻ്റെ അർത്ഥമെന്ന് ഓരോ ദിവസവും സ്വന്തം പ്രവൃത്തിയിലൂടെ തെളിയിക്കുകയാണ് മാധ്യമപ്രവർത്തകർ. അവരോട് നാം നന്ദി പറയുക.
മസാലാബോണ്ടുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ ദിവസമുണ്ടായ ഹൈക്കോടതി വിധിയെ, തോമസ് ഐസക്കിന് ആശ്വാസമെന്നും താൽക്കാലിക ആശ്വാസമെന്നും വ്യാഖ്യാനിച്ചവർ ചെയ്യുന്നതാണ് വിടുപണി. നൂറ്റിന് നൂറും ഹീനമായ ദാസ്യവേല. ഒന്നോ രണ്ടോ ചാനലുകളിലല്ല ഒരേപോലെയുള്ള ഈ വ്യാഖ്യാനം പ്രത്യക്ഷപ്പെട്ടത്. ഏതാണ്ട് എല്ലാ ചാനലുകളിലും ഇതു തന്നെയായിരുന്നു വ്യാഖ്യാനം. എല്ലാവരും ഏതാണ്ടൊരേ സമയം ഒരുപോലെ ചിന്തിച്ചു എന്നാണോ ഇതിനർത്ഥം?
അല്ലേയല്ല. ഈ വ്യാഖ്യാനം മാധ്യമസൃഷ്ടിയേ അല്ല. ഇത് ഇഡിയ്ക്കുള്ള വിടുപണിയാണ്. ഡെസ്കിലിരുന്ന സബ് എഡിറ്ററോ കോടതി ബീറ്റു കൈകാര്യം ചെയ്യുന്ന റിപ്പോർട്ടറോ മെനഞ്ഞുണ്ടാക്കിയതല്ല ഈ താൽക്കാലികാശ്വാസക്കഥ. വാർത്ത അങ്ങനെയാണ് കൊടുക്കേണ്ടത് എന്ന ഇഡിയുടെ വാട്സാപ്പ് കൽപന മുട്ടിൽനിന്ന് അനുസരിക്കുകയായിരുന്നു ചാനലുകൾ. അതിലൊരു ഉളുപ്പും അവർക്കില്ല. ആകെ മുങ്ങിയവർക്ക് എന്തു കുളിര്?
ഐസക്കിനുള്ള ആശ്വാസമല്ല, ഇഡിയുടെ വാദത്തിലുള്ള അവിശ്വാസമാണ് കോടതി രേഖാമൂലം പ്രഖ്യാപിച്ചത്. പകൽ വെളിച്ചത്തിൽ ഇഡിയ്ക്കു നെറുന്തലയിൽ കിട്ടിയ പ്രഹരമാണ് റിസർവ് ബാങ്കിനെ സ്വമേധയാ കക്ഷി ചേർക്കാനുള്ള തീരുമാനം. കിഫ്ബിയിലും മസാലാ ബോണ്ടിലും ഇഡി ആരോപിക്കുന്നത് ഫെമ ലംഘനമാണ്. അതു നടന്നിട്ടുണ്ടോ എന്ന് അവസാന വാക്കു പറയേണ്ടത് റിസർവ് ബാങ്കാണ്. അവരെക്കൂടി കേൾക്കാൻ ഹൈക്കോടതി തീരുമാനിച്ചു.
ഇഡി പറയുന്നതു മാത്രം കേട്ട് വിധി പ്രസ്താവിയ്ക്കാൻ മനസില്ല എന്നല്ലേ ആ തീരുമാനത്തിൻ്റെ വ്യംഗ്യം? തങ്ങൾ ചെയ്തതെല്ലാം റിസർവ് ബാങ്കിൻ്റെ അനുമതിയോടെ ആയിരുന്നു എന്നാണ് കിഫ്ബിയുടെയും ഐസക്കിൻ്റെയും വാദം. അതിന് ഇഡി നേരിട്ടു മറുപടി പറഞ്ഞിട്ടേയില്ല. ആ ഒളിച്ചു കളിയാണ് കോടതി പൊളിച്ചു കൈയിൽ കൊടുത്തത്.
അതെങ്ങനെയാണ് ഐസക്കിന് താൽക്കാലികാശ്വാസമാവുക? തിരിച്ചടി നേരിട്ടത് ഇഡിയ്ക്കല്ലേ? അതങ്ങനെയല്ലേ റിപ്പോർട്ടു ചെയ്യേണ്ടത്?
താൽക്കാലികമായോ സ്ഥായിയായോ ഉള്ള ആശ്വാസം വേണമെന്ന് ആവശ്യപ്പെട്ടല്ല കിഫ്ബിയും ഐസക്കും കോടതിയെ സമീപിച്ചത്. അന്വേഷണമെന്നും പറഞ്ഞ് ഇഡി കാണിക്കുന്നത് തനിത്തോന്ന്യാസമാണെന്നാണ് അദ്ദേഹത്തിൻ്റെയും കിഫ്ബിയുടെയും വാദങ്ങളുടെ രത്നച്ചുരുക്കം. അന്വേഷണമെന്ന പേരിൽ സ്വകാര്യതയിലേയ്ക്ക് നുഴഞ്ഞു കയറുന്നുവെന്നും മൌലികാവകാശങ്ങൾ ലംഘിക്കും വിധം അധികാരപ്രയോഗമുണ്ടാകുന്നുവെന്നുമാണ് കിഫ്ബി ഉദ്യോഗസ്ഥരും തോമസ് ഐസക്കും ഇഡിയ്ക്കെതിരെ ഉയർത്തിയിരിക്കുന്ന ആക്ഷേപം.
അന്വേഷണത്തിനെതിരല്ല, ഇഡിയുടെ ദുഷ്ടലാക്കിനെതിരെയാണ് ഹർജി. അതിനോട് കോടതിയുടെ പ്രതികരണമെന്തായിരുന്നു? ഇഡി നടത്തുന്ന അന്വേഷണത്തെ വിലക്കാനാവില്ലെങ്കിലും ആവലാതിക്കാരെ തുടർച്ചയായി സമൺ ചെയ്തു വരുത്തുന്നതിന് നീതീകരണമില്ലെന്നാണ് ന്യായാധിപ നിരീക്ഷണം (Justice V G Arun observed even though the investigation conducted by the ED cannot be interdicted, there is no justification for petitioners being repeatedly being summoned.)
ഇതിലെന്താണ് വാർത്ത? മനുഷ്യനെ പട്ടി കടിക്കുന്നത് വാർത്തയല്ലെന്നും മനുഷ്യൻ പട്ടിയെ കടിക്കുന്നതാണ് വാർത്തയെന്നുമാണല്ലോ വാർത്തയെഴുത്തുകാർ നമ്മെ പഠിപ്പിച്ചു വെച്ചിരിക്കുന്നത്. ആ യുക്തി പിന്തുടർന്നാൽ ന്യായാധിപ നിരീക്ഷണത്തിലെ യഥാർത്ഥ വാർത്ത എന്താണ്?
അന്വേഷണം വിലക്കാനാവില്ലെന്നുള്ളത് ഒരു പൊതുപ്രസ്താവനയാണ്. അതിനെ തുടർന്നുണ്ടായതോ, ആവലാതിക്കാരുടെ ആക്ഷേപം സ്ഥിരീകരിക്കുന്ന നിരീക്ഷണവും. ഇഡിയുടെ അന്വേഷണശൈലിയ്ക്ക് നീതീകരണമില്ലെന്ന് തുറന്നടിക്കുകയാണ് കോടതി ചെയ്തത്. ആ നിരീക്ഷണം ഇഡിയ്ക്കെതിരാണ്. അപ്പോൾ അതല്ലേ വാർത്ത?
ഇതെങ്ങനെയാണ് ഐസക്കിന് താൽക്കാലിക ആശ്വാസം എന്നു വക്രീകരിച്ച് വ്യാഖ്യാനിക്കാനാവുക? തുടർ സമൻസുകളോ അതിന്മേൽ നടപടികളോ എടുക്കുന്നതിൽ കേസ് തുടങ്ങിയ ദിവസം തന്നെ ഹൈക്കോടതിയുടെ പൂട്ടു വീണിരുന്നു. മാധ്യമങ്ങളെ മുൻകൂട്ടി അറിയിച്ച് ഇഡി നടത്തിയ സമൻസയയ്ക്കൽ ആഘോഷം അന്നവസാനിച്ചതാണ്.
അവിടെ നിന്ന് ഒരിഞ്ച് മുന്നോട്ടു പോകാൻ ഇതുവരെ ഇഡിയെ കോടതി അനുവദിച്ചിട്ടില്ല. ആഗസ്റ്റ് പതിനൊന്നിന് കേസ് ആദ്യം പരിഗണിച്ചപ്പോൾ കിട്ടാത്ത ഏത് താൽക്കാലിക ആശ്വാസമാണ് ഈ ഇടക്കാല ഉത്തരവിൽ ഉള്ളത്? എന്നിട്ടും മാധ്യമങ്ങളുടെ തലക്കെട്ട് ഐസക്കിന് താൽക്കാലികാശ്വാസം എന്നത്രേ.
മസാലാ ബോണ്ട് വിഷയത്തിൽ ഇഡിയ്ക്ക് ഇടച്ചങ്ങലയിടുകയാണ് ഹൈക്കോടതി ചെയ്തത്. ആർബിഐയ്ക്ക് നോട്ടീസ് അയച്ചതോടെ അവരുടെ വാദങ്ങളും നിലപാടുകളും പരുങ്ങലിലാവുകയും ചെയ്തു. അതിൻ്റെ ജാള്യത മറയ്ക്കാൻ മാധ്യമങ്ങളിലൂടെ ഇഡി സംഘടിപ്പിച്ച അനുകൂല പ്രചരണമാണ് ഐസക്കിന് താൽക്കാലികാശ്വാസം എന്ന വ്യാഖ്യാനത്തിലൂടെ നാം കണ്ടത്.
മഹാഭൂരിപക്ഷം പത്രങ്ങളുടെയും ചാനലുകളുടെയും യഥാർത്ഥ ചീഫ് എഡിറ്റർ സാക്ഷാൽ അമിത് ഷായാണ്. ചിലതിനെ പണം വാങ്ങിയും ചിലതിനെ വിരട്ടി വരുതിയ്ക്കു നിർത്തിയും എഡിറ്റോറിയൽ ചരട് കൈക്കലാക്കിയവർ ചെയ്യിക്കുന്ന വിടുപണിയാണ് നാമീ കാണുന്നത്. നമ്മുടെ മാധ്യമങ്ങൾക്ക് ഒരാശ്വാസമുണ്ട്. ആദ്യമായല്ലല്ലോ അവരിത്തരം വിടുപണി ചെയ്യുന്നത്. ആകെ നനഞ്ഞാൽ കുളിരില്ലാത്തവരുടെ ഉളുപ്പില്ലായ്മ ഇനിയുമെത്രയോ കാണാൻ കിടക്കുന്നു…