ന്യൂഡൽഹി: രാജ്യത്ത് ക്രിസ്ത്യാനികൾക്കെതിരെ അക്രമം വർധിച്ചതായി യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം റിപ്പോർട്ട്. ഈ വർഷം 75 ദിവസത്തിനിടെ എടുത്തത് 161 കേസുകളാണ്. ഇതിൽ കൂടുതലും മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചാണ്.

ജന്മദിനാഘോഷ പരിപാടികൾ വരെ മതപരിവർത്തന ചടങ്ങായി തെറ്റിദ്ധരിപ്പിച്ച് കേസെടുത്തു. ഉത്തർ പ്രദേശിലാണ് ഇത്തരത്തിൽ കൂടുതൽ വ്യാജ കേസെടുത്തത്. യു.പി.യിൽ ഭരണകൂടം സ്പോൺസർ ചെയ്ത നടപടികളാണ് അരങ്ങേറുന്നത്.

ഛത്തീസ്‌ഗഢിൽ കുടിവെള്ളം പോലും ക്രിസ്ത്യാനികൾക്ക് നിഷേധിക്കുന്നു. മതപരമായ മരണാനന്തര ചടങ്ങുകൾ അനുവദിക്കുന്നില്ല. കൂടാതെ ഹിന്ദുമത വിശ്വാസ പ്രകാരമുള്ള ചടങ്ങുകൾ നടത്താൻ നിർബന്ധിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

നേരത്തെ അസമിലെ ക്രിസ്ത്യൻ മിഷനറി സ്‌കൂളുകൾക്ക് നേരെ തീവ്രഹിന്ദു സംഘടനകൾ ആക്രമണം നടത്തിയിരുന്നു. സ്‌കൂളുകളിൽ യേശുവിന്റെയും മറിയത്തിന്റെയും പ്രതിമകൾ സ്ഥാപിച്ചുവെന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് എല്ലാ മതചിഹ്നങ്ങളും മതപരമായ വേഷവിധാനങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് ആക്രമണം നടത്തിയത്. തീവ്രഹിന്ദു സംഘടനയായ സാൻമിലിറ്റോ സനാതൻ സമാജാണ് ഇത്തരം ആവശ്യങ്ങൾ ആഹ്വാനം ചെയ്യുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തത്. അസമിലെ ഗുവാഹത്തിയിലും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലുമായി മിഷനറി സ്‌കൂളുകളിലും ചാപ്പലുകളിലുമായാണ് മത നിരോധനത്തിനുള്ള ആഹ്വാനം.

Leave A Reply

Exit mobile version