പട്ന: ബിഹാറിൽ ബീഫ് കടത്തിയെന്നാരോപിച്ച് ഭിന്നശേഷിക്കാരനായ ട്രക്ക് ഡ്രൈവറെ തല്ലി കൊന്നു. ബിഹാറിലെ സരൻ ജില്ലയിലാണ് സംഭവം. വ്യാഴം അർധരാത്രിയാണ് ജലാൽപുർ ഖേരി പകാർ മേഖലയിൽ ഗോസംരക്ഷകർ മുഹമ്മദ് സഹിറുദ്ദീനെ (55) ആക്രമിച്ചത്. മെഡിക്കൽ ആവശ്യത്തിനായി മൃഗങ്ങളുടെ എല്ലുകൾ കൊണ്ടുപോയ വണ്ടിയാണ് ആക്രമിക്കപ്പെട്ടത്.
തകരാറിനെ തുടർന്ന് വാഹനം നിർത്തിയപ്പോഴാണ് സംഭവം. സഹായിയായ ഖുർഷിദ് അലി ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ ഏഴുപേർ അറസ്റ്റിലായി. മെഡിക്കൽ ആവശ്യത്തിന് എല്ലുകൾ എത്തിക്കുന്നതുപോലും കൊല്ലാനുള്ള കാരണമായി മാറിയെന്ന് ഭിന്നശേഷി സംഘടനയായ നാഷണൽ പ്ലാറ്റ്ഫോം ഫോർ ദ് റൈറ്റ്സ് ഓഫ് ദ് ഡിസേബിൾഡ് (എൻപിആർഡി) ചൂണ്ടിക്കാട്ടി.
വിഷലിപ്തമായ വർഗീയ പ്രചാരണങ്ങളുടെ ഫലമാണ് ഭിന്നശേഷിയുള്ളവർപോലും കൊല്ലപ്പെടുന്നതിനുപിന്നിൽ. വർഗീയ പ്രചാരണങ്ങൾക്കെതിരെ ബിഹാർ സർക്കാർ കർശന നടപടി സ്വീകരിക്കണം. അറസ്റ്റ് നടന്നിട്ടുണ്ടെങ്കിലും കേസിൽ അന്തിമ നീതി ഉറപ്പാക്കണം– പ്രസ്താവനയിൽ സംഘടന ആവശ്യപ്പെട്ടു.
നേരത്തെ ഈദുൽ അദ്ഹ ആഘോഷത്തിനിടെ മധ്യപ്രദേശിലും ബീഫ് കടത്തി എന്നാരോപിച്ച് രണ്ട് മുസ്ലിം യുവാക്കളെ ബജ്റംഗദളുകാർ ക്രൂരമായി മർദിച്ചിരുന്നു. ഖാണ്ഡവയിലെ പോളിടെക്നിക്കിനു സമീപത്തുവച്ച് ബുധനാഴ്ചയാണ് ആക്രമണം. സിഹാദ ഗ്രാമത്തിൽനിന്ന് മോട്ടോർ സൈക്കിളിലെത്തിയ രണ്ടു പേർ ഇംലിപുരയിൽനിന്ന് ഇറച്ചിയുമായി വരുമ്പോഴാണ് സംഭവം. ഇരുവരെയും തടഞ്ഞുനിർത്തി ബജ്റംഗദളുകാർ മർദിക്കുകയായിരുന്നു. തങ്ങളുടെ കൈയിലുള്ളത് ആട്ടിറച്ചിയാണെന്ന് പറഞ്ഞെങ്കിലും ബീഫാണെന്ന് ആരോപിച്ചായിരുന്നു മർദനം.