സിപിഎമ്മിൻ്റെ പിറവിക്കു കാരണക്കാരായ ആ 32 പേരിലൊരാളായിരുന്നു എൻ ശങ്കരയ്യ. 1941ൽ മധുര അമേരിക്കൻ കോളജിലെ തീപ്പൊരി നേതാവായായിരുന്നു തുടക്കം. സ്വാതന്ത്ര്യ സമരത്തിന് പങ്കെടുത്തതിൻ്റെ പേരിൽ തുറുങ്കിലടയ്ക്കപ്പെട്ട അദ്ദേഹത്തെ 8 വർഷത്തിന് ശേഷം രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന്റെ തൊട്ടു തലേന്നാണ് മോചിതനാക്കിയത്. 1964 ലെ കൊൽക്കത്ത സി.പി.ഐ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന 32 പേരിൽ ഒരാളായിരുന്നു. 1967, 1977, 1980 തിരഞ്ഞെടുപ്പുകളിൽ സിപിഎം അംഗമായി തമിഴ്നാട് നിയമസഭയിലെത്തിയ അദ്ദേഹം ഏറെക്കാലം പാർട്ടി സംസ്ഥാന സെക്രട്ടറിയുമായിരുന്നു. അൽപ കാലം മുൻപു വരെ പാർട്ടി യോഗങ്ങളിലും തിരഞ്ഞെടുപ്പു പ്രചാരണങ്ങളിലും സജീവമായിരുന്ന അദ്ദേഹം. ആദർശങ്ങളിലും നിലപാടുകളിലും പാർട്ടി തത്വങ്ങളിൽ നിന്ന് കടുകിട വ്യതിചലിക്കാതെയാണ് പ്രവർത്തിച്ചിരുന്നത്.
ബിരുദ പഠനം പൂർത്തിയാക്കാൻ ഏതാനും ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് വിദ്യാർത്ഥി നേതാവായ ശങ്കരയ്യയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നത്. പിന്നീട് അദ്ദേഹം ബിരുദത്തിനു പിന്നാലെ പോയില്ല. പൊതു മണ്ഡലത്തിലേക്കിറങ്ങി അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം പൊരുതി മുന്നേറി. ശങ്കരയ്യയുടെ അമേരിക്കൻ കോളജിലെയും, പിന്നീട് വിപുലമായ വിദ്യാർത്ഥിപ്രസ്ഥാനങ്ങളിലെയും, സമകാലികരിൽ ധാരാളം പേർ ബിരുദപഠനത്തിനു ശേഷം പല മേഖലകളിൽ പ്രമുഖരായി. ഒരാൾ തമിഴ്നാടിന്റെ ചീഫ് സെക്രട്ടറിയായി, പിന്നൊരാൾ ജഡ്ജിയായി, ഐഎഎസ് ഉദ്യോഗസ്ഥനായ ഒരാൾ ദശകങ്ങൾക്കു മുൻപ് ഒരു മുഖ്യമന്ത്രിയുടെ സെക്രട്ടറിയുമായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കു ശേഷവും ശങ്കരയ്യ പലവട്ടം ജയിലിലായി. 1947 മുൻപ് അദ്ദേഹം മധുര, വെല്ലൂർ, രാജമുന്ദ്രി, കണ്ണൂർ, സേലം, തഞ്ചാവൂർ ജയിലുകൾ കണ്ടു കഴിഞ്ഞിരുന്നു.
1948-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധനത്തെ തുടർന്ന് അദ്ദേഹം ഒരിക്കൽക്കൂടി ഒളിവിൽപ്പോയി. 1950-ൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു, ഒരു വർഷത്തിനുശേഷം വിട്ടയച്ചു. 1962-ൽ ഇന്ത്യ-ചൈന യുദ്ധസമയത്ത് അദ്ദേഹമടക്കം അനവധി കമ്മ്യൂണിസ്റ്റുകാർ ജയിലിലായി. അദ്ദേഹം ഏഴ് മാസം തടവിലായിരുന്നു. 1965-ൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അടിച്ചമർത്താൻ വീണ്ടുമൊരു ശ്രമമുണ്ടായപ്പോൾ അദ്ദേഹം പിന്നെയും പതിനേഴ് മാസം ജയിലിൽ കിടന്നു. സ്വാതന്ത്ര്യലബ്ധിക്കു ശേഷവും തന്നെ വേട്ടയാടിയവർക്കുനേരെ തെല്ലും അമർഷമില്ലാത്ത മനുഷ്യനായ അദ്ദേഹം അതെല്ലാം രാഷ്ട്രീയ പോരാട്ടങ്ങളായി മാത്രമാണ് വിലയിരുത്തുന്നത്.
ഇടതുപക്ഷത്തോടുള്ള അദ്ദേഹത്തിന്റെ പങ്കാളിത്തത്തിനും പ്രതിബദ്ധതക്കും ദശാബ്ദങൾ കഴിയുംതോറും ആഴമേറി. അദ്ധ്വാനിക്കുന്ന ജനവിഭാഗത്തോടും ഗ്രാമവാസികളോടുമുള്ള ശങ്കരയ്യയുടെ പ്രതിബദ്ധത ഒട്ടും കുറഞ്ഞിട്ടില്ല. കമ്മ്യൂണിസ്റ്റുകാർ “തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനുള്ള കൃത്യമായ മറുപടികൾ കണ്ടെത്തുമെന്നും” വലിയതോതിൽ ബഹുജനപ്രസ്ഥാനങ്ങൾ പടുത്തുയർത്തുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. ഭഗത് സിങിന്റെ ത്യാഗത്തിൽ ആവേശംകൊണ്ട് തെരുവിലേക്കിറങ്ങിയ ഒൻപതു വയസ്സുകാരന്റെ പ്രസരിപ്പും നിലയ്ക്കാത്ത പോരാട്ടത്തിന്റെ അനുഭവവുമാണ് അദ്ദേഹത്തെ മുന്നോട് നയിച്ചത്.
അടിസ്ഥാന വർഗ്ഗത്തിന്റെ വിമോചനത്തിനായി ജീവിതം സമർപ്പിച്ച സഖാവ് എൻ ശങ്കരയ്യ നടത്തിയ പോരാട്ടങ്ങൾ പുതിയ പുലരിക്കായുള്ള മുന്നേറ്റങ്ങൾക്ക് ഊർജം പകരും.