കഴിഞ്ഞ ഏതാനും ദിവസങ്ങളായി മലയാള വർത്തമാന പത്രങ്ങളുടെ പ്രധാന വാർത്ത സംസ്ഥാനത്തിൻ്റെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചാണല്ലോ. സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണെന്ന് പറയുന്ന ഈ വർത്തമാന പത്രങ്ങളും ദൃശ്യമാധ്യമങ്ങളും ഒരു കാര്യം മാത്രം മിണ്ടാതെ പോകുന്നു. എന്തുകൊണ്ടാണ് സംസ്ഥാന സർക്കാർ ഇങ്ങനെ സാമ്പത്തിക ഞെരുക്കത്തിലായി എന്ന കാര്യമാണ് മിണ്ടാതെ പോകുന്നത്. നോക്കൂ കാവിഭൂമി മുതലാളിമാർ അതിൻ്റെ കാവിക്കളസം കൂടുതൽ കടുത്ത കാവിയാക്കാൻ കൊണ്ടുവന്ന പുതിയ അവതാരത്തിന്റെ ആഗമനോദ്ദേശം തുറന്നുകാട്ടുന്നതാണ് വെള്ളിയാഴ്ച ആ പത്രത്തിൻ്റെ ഒന്നാം പേജ് ലീഡ് വാർത്ത. നുള്ളിപ്പെറുക്കുന്നു എന്ന തലക്കെട്ടൊടെ കൊടുത്ത ആ വാർത്തയ്ക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ്റെയും ധനമന്ത്രി കെ എൻ ബാലഗോപാലിൻ്റെയും കാരിക്കേച്ചർ അത്യന്തം വികൃതമായി വരച്ച്വെച്ചിരിക്കുന്നു. കഴുത്തറ്റം കുടിശ്ശിക. 50,000 കോടി രൂപയിലേറെ എന്നാണ് വാർത്തയുടെ ഒരു ഹൈലൈറ്റ്. അടുത്ത ഹൈലൈറ്റ് അതിലും വിചിത്രം. കേന്ദ്രം അനുവദിച്ച കടമെടുപ്പ് പരിധിയിൽ 21,800 കോടി കടമെടുത്തു എന്നും.
ഇത്രയൊക്കെ ഹൈലൈറ്റസ് കൊടുത്ത് ആ വാർത്ത അവതരിപ്പിച്ചിട്ടും ഈ അവസ്ഥയിലായതിൻ്റെ കാരണത്തെ കുറിച്ച് പരാമർശിക്കാതെ ഒരു പട്ടിക വരച്ച് കേന്ദ്രം തരാനുള്ള തുക ഇത്രയെന്ന് പറയാതെ പറഞ്ഞ് പോകുന്നു. കേന്ദ്രം തരാനുള്ള ഈ കാശ് തന്നാൽ ഒരു സാമ്പത്തിക ഞെരുക്കവും കേരളത്തിനുണ്ടാകില്ലെന്ന് ആ പട്ടിക തന്നെ വ്യക്തമാക്കുന്നു. എന്നിട്ടും കേന്ദ്ര സർക്കാറിനെയോ കേന്ദ്ര നയത്തെയോ കുറ്റപ്പെടുത്താനോ സംസ്ഥാന മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും പരിഹസിക്കുന്ന പോലെ കേന്ദ്രസർക്കാറിനെ പരിഹസിക്കാനോ തയ്യാറാകുന്നില്ല ആ പത്രം. വ്യാഴാഴ്ചയിലെ മനോരമയുടെ ചുവട് പിടിച്ചാണ് മാതൃഭൂമി ഈ കാട്ടിക്കൂട്ടൽ നടത്തിയതെന്നും കാണാം. കണ്ടത്തിൽ പത്രം വ്യാഴാഴ്ച കൊടുത്ത ലീഡ് തലക്കെട്ടും നോക്കാം. പണമില്ല, വലഞ്ഞ് വകുപ്പുകൾ എന്ന്. അതിനിടയിൽ പുട്ടിന് തേങ്ങ ഇടും പോലെ ഒരു ഹൈക്കോടതി ജഡ്ജിയുടെ പരാമർശവുമുണ്ട്. സർക്കാറിനോട് ഹൈക്കോടതി -ദുരിത കാലത്ത് ആഘോഷമോ. ആ ജഡ്ജിയുടെ മുദ്ര ശ്രദ്ധിച്ചാൽ മതി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. വാക്കാൽ പരാമർശമാണ്. രേഖയിലില്ല. എന്നതും മറ്റൊരു മുദ്രയാണ്. അതും അവിടെ നിൽക്കട്ടെ, ഈ കണ്ടത്തിൽ പത്രം ഒരിടത്തെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ യഥാർഥ കാരണം മിണ്ടിയോ?
കാവി ഭൂമിയുടെ പട്ടികയിലേക്ക് തന്നെ വരാം. സർക്കാർ ജീവനക്കാർക്ക് നൽകേണ്ടത് 20 ശതമാനം ക്ഷാമബത്ത. ഇതിന് വർഷം ചെലവഴിക്കേണ്ടത് 12,000 കോടി. കുടിശ്ശിക ഉൾപ്പെടെ 25,000 കോടി. ക്ഷേമ പെൻഷൻ മുടങ്ങിക്കിടക്കുന്നത് മൂന്ന് മാസത്തേക്ക് 2,400 കോടി. കെഎസ്ആർടിസി പെൻഷൻകാർക്ക് 160 കോടി. ജൽജീവൻ മിഷൻ കരാറുകാർക്ക് 1357 കോടി. സ്കൂൾ ഉച്ചഭക്ഷണ കുടിശ്ശിക 200 കോടി. കാരുണ്യ സുരക്ഷാ പദ്ധതി 300 കോടി. സപ്ളൈകോയ്ക്ക് 1525 കോടി. ഓണക്കിറ്റ് 158 കോടി. തദ്ദേശ സ്ഥാപനങ്ങൾക്ക് 4558 കോടി. കരാറുകാർക്ക് 16,000 കോടി. ഇതെല്ലാമായിട്ടും കടം എത്തി നിൽക്കുന്നത് 50,000 കോടിയിലാണെന്ന് മാതൃഭൂമി പറയുന്നു. എന്നാൽ ആ വാർത്തയ്ക്ക് താഴെ കൊടുത്ത പട്ടിക നോക്കിയാൽ എന്തുകൊണ്ട് ഇത്രയും കുടിശ്ശിക വരുന്നുവെന്ന് മനസിലാകും. പട്ടിക ഇങ്ങനെ –-ജിഎസ്ടി നഷ്ട പരിഹാരം 12,000 കോടി, വായ്പ വെട്ടിക്കുറച്ചതിനാൽ 19,000 കോടി. റവന്യു കമ്മിയുടെ ഗ്രാന്റ് 8,400 കോടി. നികുതി വിഹിതം കുറച്ചത് 18,000 കോടി. ആകെ 57,400 കോടി.
ഇത് വായിച്ചിട്ട് എന്ത് തോന്നുന്നു. കേന്ദ്രം നമുക്ക് തരേണ്ടതായ നമ്മുടെ അർഹമായ വിഹിതം 57,000 കോടി രൂപ. കേരളം നൽകാനുള്ള കുടിശ്ശിക 50,000 കോടി രൂപ. കേന്ദ്രം തരാനുള്ളത് തന്നാൽ നമുക്ക് കുടിശ്ശികയും കഴിച്ച് ബാക്കി 7,400 കോടി രൂപ. ഇത് മാത്രമോ ? കേന്ദ്ര സഹായത്തിലെ കുടിശ്ശിക കൂടി നോക്കാം. യുജിസി ശമ്പള പരിഷ്കരണം 750.93 കോടി. ആരോഗ്യ ഗ്രാന്റ്–- 174.6 കോടി. സാമൂഹ്യ പെൻഷൻ കുടിശ്ശിക 579.95 കോടി. മില്യൻ പ്ലസ് സിറ്റി ഗ്രാന്റ് 51.6 കോടി. നെല്ല് സംഭരണം 742.63 കോടി. മൂലധന നിക്ഷേപം പ്രത്യേക സഹായം 1925 കോടി. ഇതാകെ 4224.87 കോടി. കേന്ദ്രം നിഷേധിച്ച് 57,400 കേടിയും കേന്ദ്ര കുടിശ്ശിക 4224.87 കോടിയും ചേർത്താൽ ആകെ കിട്ടാനുള്ളത് 61,624.87 കോടി. മാതൃഭൂമി പറയുന്ന സംസ്ഥാന കുടിശ്ശിക 50,000 കോടി കഴിച്ചാലും ബാക്കി 11,624 കോടി രൂപ. കേരളത്തിന് ഒരു ധനപ്രതിസന്ധിയുമില്ലാതെ ഈ സാമ്പത്തിക വർഷം മുന്നോട്ട് പോകാനാകുമെന്ന് മാത്രമല്ല കൂടുതൽ കൂടുതൽ വികസന ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താനും കഴിയും.
സംസ്ഥാനത്തിൻ്റെ പൊതു കടവും കേന്ദ്ര പൊതു കടവും കൂടി താരതമ്യം ചെയ്യാം. 2023 ആദ്യ പാദ കണക്ക് പ്രകാരം കേന്ദ്രത്തിൻ്റെ പൊതുകടം മൊത്തം ആഭ്യന്തര ഉൽപാദനത്തിൻ്റെ 66.7 ശതമാനമാണ്. കേരളത്തിൻ്റേത് ഇതേ സമയം ജിഡിപിയുടെ 37 ശതമാനം. മുഴുവൻ സംസ്ഥാനങ്ങളുടെയും ശരാശരി നോക്കുമ്പോൾ ജിഡിപിയുടെ 55.8 ശതമാനം
കേന്ദ്രത്തെ അപേക്ഷിച്ച് ഏതാണ്ട് നേർ പകുതിക്കടുത്താണ് കേരളത്തിൻ്റെ പൊതുകടം. സംസ്ഥാനങ്ങളുടെ ദേശീയ ശരാശരിയെക്കാൾ 21.8 ശതമാനം കുറവ്.അതായത് കേരളം പൊതു കടത്തിൽ മുങ്ങിയെന്ന പ്രചാരണം തീർത്തും അടിസ്ഥാന രഹിതമെന്നും കാണാം
കേരളത്തിൻ്റെ പൊതുകടം 3 ലക്ഷം കോടിയെങ്കിൽ ഗുജറാത്തിൻ്റേത് 10 ലക്ഷം കോടിയും കർണാടകത്തിൻ്റേത് 9 ലക്ഷം കോടിയും രാജസ്ഥാൻ്റേത് 6 ലക്ഷം കോടിയുമാണ്
കേന്ദ്ര സഹായം കേരളത്തിന് പത്താം ധനകമ്മീഷൻ കാലത്ത് 3.81 ശതമാനമായിരുന്നെങ്കിൽ പതിനാലാം ധനകമ്മീഷൻ കാലത്ത് അത് 2.5 ശതമാനമായി കുറച്ചു. പതിനഞ്ചാം ധനകമ്മീഷനായപ്പോഴേക്കും 1.95 ശതമാനം. പത്തിൽ നിന്നും പതിനഞ്ചാം ധനകമ്മീഷനാകുമ്പോഴേക്കും വിഹിതം നേർ പകുതി ആയെന്നും കാണാം
നികുതി വിഹിതത്തിലും കടുത്ത വിവേചനമാണ് കേന്ദ്രം കാട്ടുന്നത്. കേരളം ഒരു രൂപ പിരിച്ച് നൽകുമ്പോൾ 25 പൈസ മാത്രമാണ് കേരളത്തിന് തിരിച്ച് നൽകുന്നത്. കർണ്ണാടകത്തിന് 50 പൈസ നൽകുന്നു. യു പി ക്കാകട്ടെ 1.69 രൂപ നൽകുന്നു. ഇത് മറ്റൊരു രൂപത്തിൽ നോക്കിയാൽ നമ്മുടെ വരുമാനത്തിൻ്റെ 100 രൂപയിൽ 45 രൂപയും കേന്ദ്ര വിഹിതത്തിൽ നിന്നും കിട്ടുന്നതായിരുന്നു. ബാക്കി 55 രൂപ മാത്രമാണ് നാം സമാഹരിച്ചിരുന്നത്. ഈ വർഷം കേന്ദ്ര വിഹിതം 29 രൂപ.അതായത് 71 രൂപയും കേരളം കണ്ടെത്തേണ്ടിയിരിക്കുന്നു.
അപ്പോൾ ഓരോ മലയാളിയും ഉയർത്തേണ്ട ചോദ്യമെന്താണ്? എന്ത് കൊണ്ട് കേരളം സാമ്പത്തിക ഞെരുക്കത്തിലാകുന്നു. ആരാണ് കേരളത്തിൻ്റെ കഴുത്ത് ഞെരിക്കുന്നത്. കേരളത്തിലെ മാധ്യമങ്ങളും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും എന്ത് കൊണ്ട് മിണ്ടുന്നില്ല. ഇവിടെ നിന്നും തെരഞ്ഞെടുത്തയച്ച 18 എംപിമാർ വായിൽ അമ്പഴങ്ങ വിഴുങ്ങി ഇരിക്കുന്നത് എന്തുകൊണ്ട്. ഈ ചോദ്യങ്ങൾ ചോദിച്ചും അതിന് ഉത്തരം കണ്ടെത്തിയും മാത്രമേ കേരളത്തിന് മുന്നോട്ട് പോകാനാകൂ.
എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിലും ധൂർത്തോ എന്നാണ് ചോദിക്കുന്നത്. കേരളീയം പരിപാടിയെയാണ് അതിനായി ഇപ്പോൾ ഉപയോഗിക്കുന്നത്. കേരളീയം പരിപാടിക്ക് അനുവദിച്ചതിൻ്റെ പകുതി പോലും തുക ചെലവായില്ലെന്ന് ധനമന്ത്രി തന്നെ വ്യക്തമാക്കി കഴിഞ്ഞു. മാത്രമല്ല, ആ പരിപാടിയിലൂടെ നേടിയെടുത്ത കേരളത്തിൻ്റെ കരുത്ത് വരും നാളുകൾ നമ്മുടെ മുന്നിൽ കാട്ടിത്തരും. അതിന് പുറമെ കേരളീയത്തിൻ്റെ ഭാഗമായി ഭക്ഷ്യമേളയിൽ മാത്രം 2.57 കോടി രൂപയുടെ വിറ്റുവരവ്. വ്യാപാര മേളയിൽ 1.91 കോടി രൂപ. ഇതിനെല്ലാം പുറമെ സന്ദർശകരുടെ പ്രവാഹം, നാടിൻ്റെ ആഘോഷം, നാടിൻ്റെ പെരുമ ചർച്ചയാകുന്നത്– ഇതെല്ലാം കൂട്ടിയാൽ കേരളീയം പദ്ധതി ധൂർത്തല്ലെന്ന് മാത്രമല്ല, എല്ലാ അർഥത്തിലും സംസ്ഥാനത്തിന് നേട്ടമാണ്. അന്താരാഷ്ട്ര ചലചിത്ര മേള കേരളത്തിൽ ആരംഭിച്ചപ്പോഴും കൊച്ചി ബിനാലെ ആരംഭിച്ചപ്പോഴും അതിനെതിരെ ധൂർത്തിൻ്റെ ചന്ദ്രഹാസം മുഴക്കിയവരാണ് വലതുപക്ഷങ്ങളും മാധ്യമങ്ങളും. ഇന്ന് ഈ രണ്ട് പരിപാടികളും അന്താരാഷ്ട്ര പ്രശസ്തിയാർജിച്ചിരിക്കുന്നു. കേരളീയവും വരും വർഷങ്ങളിൽ കൂടുതൽ ശക്തമായി നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ ഫണ്ടില്ലാതെ തന്നെ പരിപാടി നടത്താൻ കഴിയുമെന്ന് ധനമന്ത്രിയും വ്യക്തമാക്കിയിരിക്കുന്നു. എന്ന് മാത്രമല്ല, ആയിരക്കണക്കിന് കോടി തരാനുള്ളത് തരാതെ നമ്മെ കേന്ദ്ര സർക്കാർ ഞെരിച്ച് ഇല്ലാതാക്കാൻ നോക്കുമ്പോൾ. വിരലിലെണ്ണാവുന്ന ലക്ഷത്തിൻ്റെയും കോടിയുടേയും കണക്ക് പറഞ്ഞ് ധൂർത്താണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് വരുത്താനാണ് വലതുപക്ഷവും വലതുപക്ഷ മാധ്യമങ്ങളും ശ്രമിക്കുന്നത്. അതിനുള്ള മറുപടിയാണ് സംസ്ഥാനത്തിനെതിരായ വാർത്ത എന്ന നിലയിൽ അവതരിപ്പിച്ചിട്ടും മാതൃഭൂമിക്ക് പോലും പറയാതെ പറയേണ്ടി വരുന്നത്.