ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടികൾ ബാലിശമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംഎൽഎ. ഗവർണറുടെ നടപടികൾ സർക്കാരിൻ്റെ ദൈനം ദിന പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഗവർണർ പ്രവർത്തിക്കേണ്ട രീതിയുണ്ട്. ജനങ്ങൾക്ക് ഈ നാടകം മടുത്തെന്നും ഒരു വിലയുമില്ലാത്ത വിവാദമാണ് ഇപ്പോൾ നടക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച ഗവർണറെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വീണ്ടും രംഗത്ത് വന്നതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ഗവർണർ വിഷയത്തിൽ മുന്നണിയിൽ യോജിപ്പില്ലെന്ന് തെളിയിക്കുന്നതാണ് നേതാക്കളുടെ പ്രതികരണം.
ഗവർണറുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. ഗവർണർ ഇന്ന് ഉന്നയിച്ചത് ഗൗരവമുള്ള വിഷയമാണ്. അതിൽ ഉറച്ചു നിൽക്കുന്നുവെങ്കിൽ സർക്കാരിനെ പിരിച്ചുവിടാൻ ഗവർണർ കേന്ദ്രത്തോട് ആവശ്യപ്പെടണം. അന്വേഷണമെങ്കിലും ആവശ്യപ്പെട്ടില്ലെങ്കിൽ ഗവർണറുടേത് വെറും കളിപ്പീരായിരിക്കും. ഒരു വശത്ത് മാറിയിരുന്ന് പറഞ്ഞാൽ പോര.പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകേണ്ടത് ഗവർണർ തന്നെ അല്ലേയെന്നും സുധാകരൻ ചോദിച്ചു.
ഗവർണറെ ആക്ഷേപിക്കുന്നത് ജനാധിപത്യ വിരുദ്ധം തന്നെയാണ്. തങ്ങൾ ഉന്നയിച്ച ആരോപണമാണ് ഗവർണർ പറയുന്നത്. ഗവർണറെ വച്ച് കേരളത്തിൽ കേന്ദ്രം പിൻസീറ്റ് ഡ്രൈവിംഗ് നടത്തുന്നു എന്ന അഭിപ്രായം കോൺഗ്രസിനില്ല. അതെല്ലാം നടക്കുന്നത് ഉത്തരേന്ത്യയിലാണ്. ഉത്തരേന്ത്യയിലെ പോലെ കാവിവത്കരണം ഇവിടെ ഇല്ല എന്നും സുധാകരൻ പറഞ്ഞു.
നേരത്തെ ഗവർണർ വിഷയത്തിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ നിലപാടിനെ എഐസിസി അധ്യക്ഷൻ മല്ലിഗാർജ്ജുൻ ഖാർഗെയും എതിർത്തിരുന്നു.