തടവുകാലത്ത് ബിൽക്കിസ് ബാനു കേസിലെ 11 പ്രതികളുടെയും പെരുമാറ്റം മാതൃകാപരമായിരുന്നുവെന്ന് ഗുജറാത്ത് സർക്കാർ സുപ്രീംകോടതിയിൽ. സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ ന്യായീകരണം. എല്ലാ പ്രതികളും പതിനാലു വർഷത്തെ ജയിൽ ശിക്ഷ പൂർത്തിയാക്കിയതായും എല്ലാവരെയും വിട്ടയയ്ക്കാൻ കേന്ദ്രസർക്കാരിൻ്റെ രേഖാമൂലമുള്ള അനുമതി ലഭിച്ചതായും സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു.
2002ലെ ഗുജറാത്ത് വംശഹത്യക്കിടെയാണ് ഗർഭിണിയായ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്തത്. അവരുടെ മൂന്ന് വയസ്സുകാരി മകൾ സലേഹ ഉൾപ്പെടെ 14 പേരെ ആൾക്കൂട്ടം കൊലപ്പെടുത്തുകയും ചെയ്തു. ഈ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികളെ ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തിൽ ഗുജറാത്ത് സർക്കാർ മോചിപ്പിച്ചിരുന്നു. ഈ നടപടിയെ ചോദ്യം ചെയ്ത് സിപിഎം നേതാവ് സുഭാഷിണി അലി ഉൾപ്പെടെയുള്ളവർ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കൊടുംക്രൂരരായ കൊലയാളികളെ ഗുജറാത്ത് സർക്കാർ ന്യായീകരിച്ചത്.
മുംബൈയിലെ സിബിഐ പ്രത്യേക കോടതിയാണ് 2008 ജനുവരി 21ന് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഹൈക്കോടതിയും സുപ്രിംകോടതിയും ശിക്ഷ ശരിവെയ്ക്കുകയും ചെയ്തു. 15 വർഷം തടവ് പൂർത്തിയാക്കിയെന്നും തടവുപുള്ളികൾക്ക് മാപ്പു നൽകുന്ന ഗുജറാത്ത് സർക്കാരിൻ്റെ നയമനുസരിച്ച് ജയിൽ മോചനം വേണമെന്നും ആവശ്യപ്പെട്ട് തടവുകാരിലൊരാൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
വിഷയം പരിഗണിക്കാൻ ഗുജറാത്ത് സർക്കാരിനോട് കോടതി നിർദേശിച്ചു. തുടർന്ന് ഗോധ്ര കലക്ടറും ജില്ലാ മജിസ്ട്രേറ്റുമായ സുജാൽ മായാത്രയുടെ നേതൃത്വത്തിൽ ഗുജറാത്ത് സർക്കാർ ഒരു സമിതി രൂപീകരിച്ചു. ബിജെപി എംഎൽഎമാരായ സി കെ റവോൾജി, സുമൻ ചൗഹാൻ, ഗോധ്ര മുൻസിപ്പാലിറ്റിയിൽ ബിജെപി കൗൺസിലറായിരുന്ന മുർളി മുൾചന്ദാനി, ബിജെപി ഗോധ്ര സിറ്റി യൂണിറ്റ് സെക്രട്ടറിയായ സ്നേഹബെൻ ഭാട്ടിയ എന്നിവർക്കു പുറമെ ജില്ലാ സോഷ്യൽ വെൽഫയർ ഓഫീസർ, പഞ്ചമഹൽ പോലീസ് സൂപ്രണ്ട്, ഗോധ്ര സബ്ജയിൽ സൂപ്രണ്ട് എന്നിവരും കമ്മിറ്റിയിൽ അംഗങ്ങളായിരുന്നു.
ഈ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ മോചിപ്പിച്ചത്.