കേരളവുമായി സഹകരിച്ചു പ്രവർത്തിക്കാൻ നോർവീജിയൻ ജിയോ ടെക്നികൽ ഇൻസ്റ്റിറ്റ്യൂട്ട് താൽപര്യം പ്രകടിപ്പിച്ചു. പ്രകൃതിക്ഷോഭങ്ങളെ നേരിടൽ, വയനാട് തുരങ്കപ്പാത നിർമ്മാണം, തീരശോഷണം തടയൽ എന്നീ മേഖലകളിൽ ജിയോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാനവുമായി സഹകരിച്ചു പ്രവർത്തിക്കും. വിവിധ മേഖലകളിലെ വിദഗ്ദരുടെ സംഘത്തെ കേരളത്തിലേക്ക് അയക്കാമെന്ന് നോർവെയിലെ ദേശീയ ദുരന്ത നിവാരണ മേഖലയിലെ വിദഗ്ദൻ ഡൊമനിക് ലെയ്ൻ ഉറപ്പു നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അഭ്യർത്ഥന മാനിച്ചാണ് നടപടി.
മണ്ണിടിച്ചിലിനുള്ള സാധ്യത മുൻകൂട്ടി മനസ്സിലാക്കാനുള്ള സാങ്കേതിക വിദ്യ വിവിധ രാജ്യങ്ങളിൽ എൻജിഐ വിജയകരമായി നടപ്പിലാക്കുന്നുണ്ട്. ഇന്ത്യയിൽ നിരവധി കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുമായി എൻജിഐ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. തീര ശോഷണത്തിൻ്റെ കാര്യത്തിലും ആധുനികവും സ്വാഭാവികവുമായ പരിഹാര മാർഗ്ഗങ്ങൾ ഇവർ കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യൻ റെയിൽവേക്ക് തുരങ്കപ്പാത നിർമ്മാണത്തിൽ ഇവരുടെ സാങ്കേതിക സഹകരണം നിലവിൽ ലഭിക്കുന്നുണ്ട്. ഏഴു കിലോമീറ്റർ ആഴത്തിലെ പാറയുടെ സ്വഭാവത്തെ മനസ്സിലാക്കുന്നതിനുള്ള നോർവീജയൻ സാങ്കേതിക വിദ്യയാണ് ലഡാക്കിൽ ഉപയോഗിക്കുന്നത്. ഇത് മനസിലാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിൽ സർക്കാർ നിർമ്മിക്കാൻ ആലോചിക്കുന്ന തുരങ്കപ്പാതയുടെ നിർമ്മാണത്തിൽ എൻജിഐ സാങ്കേതിക ഉപദേശം സഹായകരമായിരിക്കുമെന്ന് സൂചിപ്പിച്ചത് .
കേരളത്തിൽ സമീപകാലത്തുണ്ടായ പ്രകൃതി ദുരന്തങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി എൻജിഐ യുടെ പദ്ധതികൾ കേരളത്തിനു സഹായകരമാകും എന്ന് ചൂണ്ടികാട്ടി. പ്രളയ മാപ്പിങ്ങിലും ആവശ്യമായ സാങ്കേതിക ഉപദേശം നൽകാമെന്ന് എൻജിഐ വ്യക്തമാക്കി. വിദഗ്ദരുടെ കേരള സന്ദർശനത്തിനു ശേഷം സർവ്വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന കാര്യം പരിഗണിക്കാമെന്ന് ഡൊമനിക് ലെയ്ൻ വ്യക്തമാക്കി. സാങ്കേതിക വിദഗ്ദനും ഇന്ത്യൻ വംശജനുമായ രാജേന്ദ്രകുമാർ ഉൾപ്പെടെ ആറംഗ സംഘമാണ് ചർച്ചയിൽ പങ്കെടുത്തത്.