പ്രഹസനമായി മുഖ്യമന്ത്രിക്കെതിരെ ‘നിര്‍ണായക’ തെളിവുകള്‍ പുറത്തുവിടാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ്റെ വാര്‍ത്താസമ്മേളനം. മുഖ്യമന്ത്രിക്കെതിരെ തെളിവുകള്‍ പുറത്തുവിടുമെന്ന് രണ്ട് ദിവസമായി വെല്ലുവിളിച്ച ഗവര്‍ണര്‍ ഇന്ന് പുറത്തുവിട്ടത് 2019ലെ ചരിത്ര കോണ്‍ഗ്രസില്‍ നടന്ന പ്രതിഷേധത്തിൻ്റെ പഴയ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്ന മുഖ്യമന്ത്രിയുടെ പഴയ കത്തുകളും. പൊതുസമൂഹത്തിൻ്റെ മുന്നിലുള്ള, മാധ്യമങ്ങള്‍ നേരത്തെ തന്നെ സംപ്രേഷണം ചെയ്ത ദൃശ്യങ്ങളാണ് ‘നിര്‍ണായക’ തെളിവുകളെന്ന പേരില്‍ ഗവര്‍ണര്‍ ഇന്ന് പുറത്തുവിട്ടത്. മുഖ്യമന്ത്രിക്കെതിരെ അസ്വാഭാവികമായ ഒരു തെളിവുപോലും ആരിഫ് മുഹമ്മദ് ഖാന് ഹാജരാക്കാനായില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മുന്‍ എംപി കെ കെ രാഗേഷ് പൊലീസിനെ തടഞ്ഞുവെന്ന പേരില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുകയായിരുന്നു ഗവര്‍ണര്‍ ആദ്യം ചെയ്തത്. എന്നാല്‍ പ്രശ്‌നങ്ങളൊഴിവാക്കാന്‍ ചരിത്ര കോണ്‍ഗ്രസ് സംഘാടകന്‍ കൂടിയായ കെ കെ രാഗേഷ് പ്രതിഷേധക്കാരോടും പൊലീസിനോടും സംസാരിക്കുന്ന ദൃശ്യങ്ങളുടെ പേരിലായിരുന്നു പ്രഹസനമായ ഈ ആരോപണം.
മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് നല്‍കിയ കത്തായിരുന്നു ഗവര്‍ണറുടെ മറ്റൊരു നനഞ്ഞ പടക്കം. ഗവര്‍ണര്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ തുടരണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി പരസ്യമായി നിലപാട് വ്യക്തമാക്കിയിരുന്നു. ഈ ഉള്ളടക്കം വ്യക്തമാക്കിക്കൊണ്ടുള്ള കത്തായിരുന്നു മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് നല്‍കിയത്. അസ്വാഭാവിമായ ഒന്നുമില്ലാത്ത കത്തില്‍ സര്‍വകലാശാലകളുടെ സ്വയംഭരണത്തെ ബാധിക്കുന്ന ഒരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നാണ് മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചത്. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഈ കത്തിടപാടിനെ സ്വന്തം ഇഷ്ടപ്രകാരം വളച്ചൊടിച്ച് ആരോപണമുന്നയിക്കുക മാത്രമായിരുന്നു ഗവര്‍ണര്‍ ചെയ്തത് .
ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് ആക്രമിക്കാന്‍ ശ്രമിച്ചെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചെങ്കിലും ആരിഫ് മുഹമ്മദ് ഖാൻ്റെ വാക്കുകളോട് പ്രതികരിക്കുക മാത്രമാണ് ഇര്‍ഫാന്‍ ഹബീബ് ചെയ്തതെന്ന് ഗവര്‍ണര്‍ തന്നെ പുറത്തുവിട്ട ദൃശ്യങ്ങളില്‍ കാണാം. ഇത് കൂടാതെ വേദിയില്‍ ഗവര്‍ണര്‍ പ്രസംഗിക്കുമ്പോള്‍ ഗവര്‍ണറുടെ സുരക്ഷയ്ക്കായി മൂന്ന് സുരക്ഷാ ജീവനക്കാര്‍ അദ്ദേഹത്തിനൊപ്പം തന്നെ ഉണ്ടായിരുന്നു, ഗവര്‍ണര്‍ക്ക് നേരെ ശാരീരിക ആക്രമണത്തിനായി അദ്ദേഹത്തിൻ്റെ അടുത്തേക്ക് ആരും എത്തിയിട്ടില്ലെന്നും സദസില്‍ പ്രതിഷേധമുണ്ടായപ്പോള്‍ വേദിയിലുണ്ടായ കണ്ണൂര്‍ വൈസ് ചാന്‍സലറും, ഇര്‍ഫാന്‍ ഹബീബും എഴുന്നേറ്റ് നില്‍ക്കുകമാത്രമായിരുന്നുവെന്നും ഇതേ ദൃശ്യങ്ങളില്‍ നിന്ന്
വ്യക്തമാണ്.
മുഖ്യമന്ത്രിക്കെതിരെ സുപ്രധാന തെളിവുകളുണ്ടെന്ന പേരില്‍ രണ്ടുദിവസമായി മാധ്യമങ്ങളെകൂട്ടുപിടിച്ച് നടത്തിയ പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഗവര്‍ണറുടെ നീക്കങ്ങള്‍ മാത്രമായിരുന്നുവെന്ന് രാജ്ഭവനിലെ വാര്‍ത്താ സമ്മേളനത്തോടെ വ്യക്തമായി. മുഖ്യമന്ത്രിയെ കുരുക്കാന്‍ വന്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു മാധ്യമങ്ങളും. എന്നാല്‍ വാര്‍ത്താ സമ്മേളനം കഴിഞ്ഞപ്പോള്‍ നിരാശയായിരുന്നു ഫലം.