ഗുജറാത്ത് കലാപ കേസുകളിലെ തുടർ നടപടി സുപ്രീംകോടതി അവസാനിപ്പിച്ചു. കലാപത്തിൽ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ 2022 ഗുജറാത്ത് കലാപ കാലത്തെ 10 കേസുകളിലെ തുടർ നടപടികളും സുപ്രീം കോടതി അവസാനിപ്പിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജെ ബി പർദീവാല എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
നേരത്തെ ഗുജറാത്ത് കലാപ കേസിൽ നിന്ന് നരേന്ദ്ര മോഡിയടക്കമുള്ള അന്നത്തെ ഗുജറാത്ത് സർക്കാരിലെ ഉന്നതരെ കുറ്റവിമുക്തരാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഭാവിയിൽ ഒരു അന്വേഷണത്തിനും പഴുതില്ലാത്ത വിധം സുപ്രീം കോടതി നടപടിയെടുത്തത്. 2022 മുതൽ തന്നെ വംശഹത്യയിൽ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നെങ്കിലും കോടതി പരിഗണിച്ചിരുന്നില്ല. ഒടുവിലാണ് കോടതി ഹർജി തള്ളിയത്. ഈ ഹർജികളെല്ലാം സുപ്രീംകോടതി ഇനിയും വെച്ചിരിക്കേണ്ട ആവശ്യമില്ല. ഇതൊക്കെ നിയമസാധുതയില്ലാത്തതായി പരിഗണിച്ച് കേസ് ഫയലുകൾ അവസാനിപ്പിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് യു യു ലളിതിൻ്റെ ബെഞ്ച് പ്രതികരിച്ചു.
നേരത്തെ നടത്തിയ അന്വേഷണം പര്യാപ്തമാണെന്നാണ് കോടതിയുടെ വിലയിരുത്തൽ. എസ് എസ് ടിയാണ് അന്വേഷണം നടത്തിയിരുന്നത്. എന്നാൽ എസ് എസ് ടിയുടെ അന്വേഷണത്തിനെതിരെ വിമർശനങ്ങൾ നിലനിൽക്കുന്നുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിനു വേണ്ടി ഹാജരായ മുൻ അറ്റോണി ജനറൽ മുകുൾ റോത്ഗി ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് തങ്ങൾ അന്വേഷിച്ച ഒമ്പതു കേസുകളിൽ നരോദ പാട്യ കൂട്ടക്കൊല ഒഴികെ എല്ലാം പൂർത്തിയായതാണ് അറിയിച്ചത്. മറ്റു കേസുകളിൽ വിചാരണ പൂർത്തിയാവുകയും അപ്പീലുകൾ ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ എത്തുകയും ചെയ്തെന്നും റോത്ഗി വാദിച്ചു. ഇത് അംഗീകരിച്ച കോടതി ഈ ഹർജികളെല്ലാം അസാധുവായതായി വിധി പുറപ്പെടുവിച്ചു.
ഗുജറാത്ത് കലാപത്തിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ ബിൽക്കിസ് ബാനു കേസിലെ പ്രതികളെ കഴിഞ്ഞ ദിവസം ഗുജറാത്ത് സർക്കാർ വെറുതെ വിട്ടിരുന്നു. അതിനു പിന്നാലെയാണ് സുപ്രീം കോടതിയുടെ നടപടി. ഗുജറാത്ത് കലാപ കാലത്ത് മുഖ്യമന്ത്രിയായിരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ്.