അഗർത്തല: അടുത്ത വർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ത്രിപുരയിൽ ബിജെപിക്ക് കടുത്ത വെല്ലുവിളി. ഭരണ കക്ഷിയായ ബിജെപിക്ക് തലവേദനയായി ഗോത്രവർഗ പാർട്ടിയായ ടിപ്ര മോത അതിവേഗം ത്രിപുരയിൽ ഉയർന്നുവരുന്നു. സംസ്ഥാനത്ത് കടുത്ത ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നതും ബിജെപിക്ക് തിരിച്ചടിയാണ്. ത്രിപുരയിലെ മുൻ കോൺഗ്രസ് മേധാവി പ്രദ്യോത് ദേബ്ബർമയാണ് ടിപ്ര മോതയ്ക്ക് നേതൃത്വം നൽകുന്നത്.
കഴിഞ്ഞ വർഷം നടന്ന ത്രിപുര ട്രൈബൽ ഏരിയസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിൽ തിരഞ്ഞെടുപ്പിൽ ടിപ്ര മോത 18 സീറ്റുകൾ നേടിയിരുന്നു. ബിജെപി 9 സീറ്റുകൾ നേടിയപ്പോൾ ഒരു സ്വതന്ത്രൻ വിജയിച്ചു. ഗോത്രമേഖലയിലെ ടിപ്ര മോതയുടെ ജനപ്രീതി കുതിച്ചുയരുന്നതിൻ്റെ സാക്ഷ്യമാണ് തെരഞ്ഞെടുപ്പ് ഫലം. ടിപ്ര മോതയുടെ പാരമ്പര്യേതര ബ്രാൻഡ് രാഷ്ട്രീയമാണ് ആളുകളെ പാർട്ടിയെ സ്വീകരിക്കാൻ പ്രേരിപ്പിച്ചതെന്ന് ദേബ്ബർമ പറഞ്ഞു.
“ഞങ്ങൾ പരമ്പരാഗത രാഷ്ട്രീയം കളിച്ചിട്ടില്ല, പക്ഷേ ജനങ്ങൾ നുണകൾ കേട്ട് മടുത്തു. ഞങ്ങൾ ഇവിടെ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി പോരാടുന്നവരല്ല, തദ്ദേശീയ ജനതയുടെ ഭരണഘടനാപരമായ പുനരധിവാസത്തിന് വേണ്ടി പോരാടുന്നവരാണ്,” ആദിവാസികൾക്ക് കൂടുതൽ അധികാരങ്ങളും സാമൂഹിക-സാമ്പത്തിക അവകാശങ്ങളും ആവശ്യമാണെന്ന് ദേബ്ബർമ പറഞ്ഞു. ബിജെപിയുടെ പ്രകടനം നിരാശാജനകമാണ്, ബിജെപി വികസനത്തെക്കുറിച്ച് സംസാരിക്കുന്നു, പക്ഷേ ഒന്നും ചെയ്തില്ല. കോൺഗ്രസ് ഇപ്പോൾ മറ്റൊരു ദിശയിലാണെന്നും അതുകൊണ്ട് ആളുകൾ ഞങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ അവസരം നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ”ദേബ്ബർമപറഞ്ഞു.
ത്രിപുരയിൽ 60 നിയമസഭാ സീറ്റുകളുണ്ട് – അതിൽ 20 എണ്ണം ആദിവാസി മേഖലയിലാണ്. 25 സീറ്റുകളിലെ വിജയത്തിൽ ആദിവാസികൾ നിർണായകമാണെന്നും പാർട്ടി 36 സീറ്റുകൾ ഷോർട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും ദേബ്ബർമ വ്യക്തമാക്കി. ത്രിപുരയിൽ ഉടനീളമുള്ള ബിജെപിയുടെ മോശം പ്രകടനവും തിരഞ്ഞെടുപ്പിന് മുമ്പുള്ള വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതും മുൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിൻ്റെ സ്വേച്ഛാധിപത്യ പ്രവർത്തന ശൈലിയും ജനങ്ങളെ ബിജെപിയിൽ നിന്ന് സ്ഥിരമായി അകറ്റി. ഈ വർഷം മെയ് മാസത്തിൽ ദേബിനെ മാറ്റി മണിക് സാഹയെ നിയമിച്ചുകൊണ്ട് ബിജെപി തിരുത്താൻ ശ്രമിച്ചുവെങ്കിലും അത് വളരെ വൈകിപ്പോയെന്ന് നിരീക്ഷകർ പറയുന്നു. ബിജെപി അവസരങ്ങൾ ഇല്ലാതാക്കുകയും ഏതാണ്ട് പരാജയപ്പെടുകയും ചെയ്തു. ഭരണ വിരുദ്ധതയും ടിപ്ര മോതയുടെ വളർച്ചയും അടുത്ത വർഷം ആദ്യം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ അധികാരം നിലനിർത്താൻ ഇറങ്ങുന്ന ബിജെപിക്ക് കടുത്ത വെല്ലുവിളിതന്നെയാണ്.