അസമിൽ 34 സർക്കാർ സ്കൂളുകൾ അടച്ചു പൂട്ടാനൊരുങ്ങി സർക്കാർ. സംസ്ഥാനത്ത് കുറെ വർഷങ്ങളായി പത്താം ക്ലാസ് പരീക്ഷയിൽ വിജയ ശതമാനം കുറവായിരുന്നു. നിരവധി സ്കൂളുകളിൽ പരീക്ഷഴെഴുതിയ വിദ്യാർഥികൾ കൂട്ടത്തോടെ തോൽക്കുകയും ചെയ്തിരുന്നു. ഇതാണ് സ്കൂളുകൾ അടച്ചു പൂട്ടുന്നതിനുള്ള കാരണമായി സംസ്ഥാന സർക്കാർ പറയുന്നത്.
വിജയശതമാനം ഇല്ലാത്ത സ്കൂളുകൾക്കായി നികുതിദായകരുടെ പണം ചെലവഴിക്കുന്നത് അർത്ഥശൂന്യമാണ്. വിദ്യാഭ്യാസം നൽകുക എന്നതാണ് സ്കൂളുകളുടെ പ്രാഥമിക കടമ. ഒരു സ്കൂളിന് അതിലെ വിദ്യാർഥികളെ പത്താം ക്ലാസ് പരീക്ഷയിൽ വിജയിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ ഈ സ്കൂളുകൾ നിലനിർത്തുന്നതിൽ അർഥമില്ലെ. ഈ സ്കൂളുകൾക്കായി പൊതു പണം ചെലവഴിക്കാൻ സർക്കാരിന് കഴിയില്ലെന്നും വിദ്യാഭ്യാസ മന്ത്രി റനോജ് പെഗു പറഞ്ഞു. എന്നാൽ ബിജെപി സർക്കാരിന്റെ വിദ്യാഭ്യാസ വിരുദ്ധ നിലപാടാണ് സ്കൂളുകൾ അടച്ചു പൂട്ടാനുള്ള തീരുമാനത്തിന് കാരണമെന്ന് ആരോപണം ഉയരുന്നുണ്ട്.
അഞ്ചുവർഷത്തെ കണക്കെടുക്കുമ്പോൾ ഈ വർഷം അസമിലെ പത്താം ക്ലാസ് പരീക്ഷാ ഫലം നിരാശപ്പെടുത്തുന്നതാണ്. നാല് ലക്ഷം പേർ പരീക്ഷയെഴുതിയപ്പോൾ 56.49 ശതമാനമാണ് വിജയം. 2018 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. 68 സ്കൂളുകളിൽ വിജയശതമാനം 10 ശതമാനത്തിൽ താഴെയാണ്. കോവിഡ് മഹാമാരി മൂലമുണ്ടായ തടസങ്ങളും മിക്ക സ്കൂളുകളിലെ അധ്യാപകർ വിദ്യാർഥികളെ വേണ്ടത്ര ശ്രദ്ധിക്കാത്തതുമാണ് കൂട്ടത്തോൽവിക്ക് കാരണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത് എന്നും മന്ത്രി പറഞ്ഞു.
അതേസമയം സ്കൂളുകൾ അടച്ചുപൂട്ടുന്നത് ഇതിനൊരു പരിഹാരമല്ലെന്നും രാജ്യത്തുടനീളം നിരവധി പുതിയ സ്കൂളുകൾ തുറക്കേണ്ടതുണ്ടെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ട്വീറ്റ് ചെയ്തു. അടച്ചുപൂട്ടുന്നതിനു പകരം സ്കൂളുകളും വിദ്യാഭ്യാസവും മെച്ചപ്പെടുത്തുകയുമാണ് ചെയ്യേണ്ടതെന്നും കെജ്രിവാൾ വ്യക്തമാക്കി.