തമിഴ്നാട് കള്ളക്കുറിച്ചിയിൽ പതിനേഴുകാരിയായ വിദ്യാർഥിനി ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച് വ്യാപക പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. വിദ്യാർത്ഥിനിയെ ബുധൻ രാവിലെ ഹോസ്റ്റൽ പരിസരത്ത് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ചൊവ്വ രാത്രി കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടി ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് പറഞ്ഞു. രണ്ട് അധ്യാപകർ മാനസികമായി പീഡിപ്പിച്ചെന്നും സഹപാഠികൾ മോശമായി പെരുമാറിയെന്നുമുള്ള ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. തന്റെ ഫീസ് അച്ഛനമ്മമാർക്ക് മടക്കിനൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ തയ്യാറായിരുന്നില്ല. ബന്ധുക്കളുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ ഞായറാഴ്ച നടന്ന റോഡുപരോധം സംഘർഷത്തിൽ കലാശിച്ചു. സ്കൂൾ ബസ്സുകളും പോലീസ് ജീപ്പുകളും അടക്കം അൻമ്പതോളം വാഹനങ്ങൾ പ്രതിഷേധക്കാർ തല്ലി തകർത്തിരുന്നു. ഇതിനിടയിൽ ആത്മഹത്യ ചെയ്ത വിദ്യാർഥിനിയുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം നടത്താൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പോസ്റ്റ്മോർട്ടം കഴിഞ്ഞാൽ ഉടൻ മൃതദേഹം സംസ്കരിക്കണം എന്നാണ് കോടതിയുടെ നിര്‍ദ്ദേശം. പെൺകുട്ടിയുടെ അച്ഛനും അഭിഭാഷകനും വേണമെങ്കിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് സാക്ഷിയാകാമെന്നും കോടതി ഉത്തരവില്‍ പറയുന്നു.