തിരുവനന്തപുരം: കേന്ദ്ര ഫണ്ട് അനുവദിക്കാത്തത് മൂലമുള്ള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കരുതലുമായി സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പും. ശ്രുതിതരംഗം പദ്ധതിയിലുൾപ്പെട്ട കോഴിക്കോട് മെഡിക്കൽ കോളേജിലെ മുഴുവൻ കുട്ടികളുടേയും ഉപകരണങ്ങളുടെ മെയിന്റനൻസ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 68 കുട്ടികൾക്ക് ശ്രുതിതരംഗം മെയിന്റനൻസ് സ്‌കീമിൽ ഉൾപ്പെടുത്തിയാണ് പാർട്‌സുകൾ മാറ്റിയത്. 32 കുട്ടികൾക്ക് മെഡൽ കമ്പനിയുടെ പാർട്‌സുകളും 36 കുട്ടികൾക്ക് കോക്ലിയർ കമ്പനിയുടെ പാർട്‌സുകളുമാണ് മാറ്റി നൽകിയത്. ഉപകരണങ്ങളുടെ അപ്ഗ്രഡേഷൻ ഈ ആഴ്ച ആരംഭിക്കുന്നതാണ്.
ശ്രുതിതരംഗം പദ്ധതിയിലുൾപ്പെട്ട ആകെ 457 കുട്ടികളിൽ 216 പേരുടെ ഉപകരണങ്ങളുടെ മെയിന്റനൻസ് നടത്തി. 109 പേരുടെ ഉപകരണങ്ങളുടെ മെയിന്റനൻസ് ഉടൻ പൂർത്തിയാക്കും. ബാക്കിയുള്ളവരുടെ ഉപകരണങ്ങളുടെ മെയിന്റനൻസിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു. കോക്ലിയർ ഇംപ്ലാന്റേഷന് വേണ്ടി ടെക്നിക്കൽ കമ്മിറ്റി ആദ്യ ഘട്ടത്തിൽ അംഗീകാരം നൽകിയ 44 കുട്ടികളിൽ 23 പേരുടെ ശസ്ത്രക്രിയകൾ പൂർത്തിയായി. ബാക്കിയുള്ളവരുടെ ശസ്ത്രക്രിയയ്ക്കുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഉപകരണങ്ങളുടെ പ്രോസസർ അപ്ഗ്രഡേഷന് വേണ്ടിയുള്ള 117 കുട്ടികളിൽ 79 പേരുടെ പ്രോസസർ അപ്ഗ്രഡേഷന് വേണ്ടിയുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. എത്രയും വേഗം ബാക്കിയുള്ളവരുടെ ഉപകരണങ്ങളുടേയും പ്രോസസർ അപ്ഗ്രഡേഷൻ ആരംഭിക്കുന്നതാണ്.