കൊച്ചി: മാധ്യമ പ്രവർത്തനത്തിൻ്റെ ശരിയായ മാതൃകയല്ല ഷാജൻ സ്കറിയയുടേതെന്നും ഹൈക്കോടതി. പി വി ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിൽ അറസ്റ്റ് തടയണമെന്ന മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുടെ ആവശ്യം തള്ളിക്കൊണ്ടാണ് ഹൈകോടതിയിടെ വിമർശനം. ഷാജൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ചയിലേക്ക് പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് വി ജി അരുണിൻ്റെ ബഞ്ചാണ് ഹർജി പരിഗണിച്ചത്.
കുന്നത്ത് നാട് എം എൽ എ പി വി ശ്രീനിജന്റെ പരാതിയിൽ എളമക്കര പോലീസാണ് ഷാജനെതിരെ കേസെടുത്തത്. ഷാജൻ സക്റിയ, മറുനാടൻ സി ഇ ഒ ആൻമേരി ജോർജ്ജ്, ചീഫ് എഡിറ്റർ ജെ റിജു എന്നിവരെ പ്രതിയാക്കിയാണ് എളമക്കര പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ കോടതിയും ഷാജൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് അറസ്റ്റ് തടയണമെന്ന ആവശ്യവുമായി ഷാജൻ ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റ് തടയാൻ ഉത്തരവിടാത്ത കോടതി ഷാജൻ്റെ മാധ്യമ പ്രവർത്തനത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. മാധ്യമ പ്രവർത്തനത്തിൻ്റെ ശരിയായ മാതൃകയല്ല ഷാജന്റേതെന്ന് പറഞ്ഞ ഹൈക്കോടതി ഷാജൻ്റെ മാധ്യമ പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തി. പി വി ശ്രീനിജൻ എംഎൽഎയ്ക്കെതിരായി ചിത്രീകരിച്ച വീഡിയോ ഉൾപ്പെടെ പരിശോധിച്ചതിനു ശേഷമേ തീരുമാനമെടുക്കൂ എന്നും കോടതി പറഞ്ഞു