ന്യൂഡൽഹി: 2002-ലെ ഗുജറാത്ത് കലാപത്തിനിടെ തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികളെ വിട്ടയച്ചതിനെതിരെ ബിൽകിസ് ബാനു സുപ്രീംകോടതിയെ സമീപിച്ചു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാർ നടപടി ചോദ്യംചെയ്ത് റിട്ട് ഹർജി ഫയൽ ചെയ്തു. പ്രതികളെ വിട്ടയക്കുന്നതിൽ ഗുജറാത്ത് സർക്കാരിന് തീരുമാനം എടുക്കാമെന്ന മെയ് 13ലെ സുപ്രീംകോടതി ഉത്തരവിനെതിരെ അവർ പുനഃപരിശോധനാ ഹർജിയും നൽകി.
സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15-ന് ഗുജറാത്ത് സർക്കാരാണ് കേസിൽ ശിക്ഷിക്കപ്പെട്ട 11 പ്രതികളെ വിട്ടയച്ചത്. പ്രതികൾക്ക് ജയിലിന് പുറത്ത് സ്വീകരണവും ലഭിച്ചിരുന്നു. ഈ നടപടികൾ രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
അഡ്വ. ശോഭാ ഗുപ്തയാണ് ബുധനാഴ്ച രാവിലെ ഹർജികൾ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് മുമ്പാകെ സമർപ്പിച്ചത്. ഇപ്പോൾ ഭരണഘടനാ ബെഞ്ചിൻ്റെ ഭാഗമായിട്ടുള്ള ജസ്റ്റിസ് അജയ് റസ്തോഗിക്ക് ഈ വിഷയം കേൾക്കാനാകുമോ എന്ന് ബിൽകിസ് ബാനുവിൻ്റെ അഭിഭാഷക സംശയം പ്രകടിപ്പിച്ചു. പ്രതികളെ വിട്ടയക്കുന്നതിൽ ഗുജറാത്ത് സർക്കാരിന് തീരുമാനമെടുക്കാമെന്ന് വിധിച്ച ബെഞ്ചിലെ ജഡ്ജിയാണ് ജസ്റ്റിസ് അജയ് റസ്തോഗി.