പട്ന: ബീഹാറിൽ 14 വയസുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ പ്രധാനാധ്യാപകൻ പിടിയിൽ. ബീഹാറിലെ കൈമൂർ ജില്ലയിലാണ് സംഭവം. എട്ടാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ സഹപാഠികൾ തട്ടിക്കൊണ്ടുപോയാണ് ബലാത്സംഗത്തിനിരയാക്കിയത്. ബലാത്സംഗത്തിനു ശേഷം പെൺകുട്ടിയെ ഉപേക്ഷിച്ച് സഹപാഠികൾ കടന്നുകളഞ്ഞു. തുടർന്ന് അവിടെയെത്തിയ പ്രധാനാധ്യാപനും കുട്ടിയെ ക്രൂര ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
കുട്ടിയെ ഒഴിഞ്ഞ സ്ഥലത്തെത്തിച്ച സംഘം ബലാത്സംഗം ചെയ്തു. പ്രധാനാധ്യാപകൻ സുരേന്ദ്ര കുമാർ ഭാസ്കർ ദൃശ്യം കണ്ടതായി മനസ്സിലാക്കിയ സഹപാഠികൾ പെൺകുട്ടിയെ ഉപേക്ഷിച്ച് സ്ഥലം വിട്ടു. പിന്നാലെ പ്രധാനാധ്യാപകനും കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. ശേഷം പെൺകുട്ടിയെ അവിടെ ഉപേക്ഷിച്ച് സുരേന്ദ്ര കുമാറും സ്ഥലം വിട്ടു. അല്പ സമയത്തിനു ശേഷം നിലത്ത് ചോരയൊലിപ്പിച്ച് കിടക്കുന്ന നിലയിൽ കുട്ടിയെ വീട്ടുകാർ കണ്ടെത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടി പോലീസിൽ പരാതിപ്പെടുകയായിരുന്നു. അന്വേഷണത്തിൽ പ്രധാനാധ്യാപകൻ അറസ്റ്റിലായി. മറ്റ് 4 പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്.