കാൻസർ രോഗിക്ക് ജാമ്യം നൽകിയതിനെതിരെ ഹർജി നൽകിയ സംഭവത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. സുപ്രീംകോടതിയിൽ ഹർജി നൽകിയ ഇഡിക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി സുപ്രീംകോടതി. ജസ്റ്റിസ് എം ആർ ഷാ, എം എം സുന്ദ്രേഷ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് തീരുമാനം. സ്റ്റേഷനറികളും ലീഗൽ ഫീസും കോടതി സമയവും പാഴാക്കുന്നതിനിടയാക്കിയതായിനാണ് ഹർജി ഫയൽ ചെയ്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് പിഴ ചുമത്തിയത്. അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ച നടപടിയിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇ ഡി സുപ്രീംകോടതിയെ സമീപിച്ചത്.
വിഷയത്തിൽ ഇടപെടാൻ വിസമ്മതിച്ചപ്പോൾ, സ്പെഷ്യൽ ലീവ് പെറ്റീഷൻ ഫയൽ ചെയ്യാൻ അനുമതി നൽകിയ ഉദ്യോഗസ്ഥൻ ഒരു ലക്ഷം രൂപ വഹിക്കണമെന്ന് ബെഞ്ച് വിധിച്ചു. ഒരു ലക്ഷം രൂപ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ്റെ ശമ്പളത്തിൽ നിന്ന് ഈടാക്കാനാണ് കോടതി നിർദേശം.
നാലാഴ്ചയ്ക്കകം കോടതി ചുമത്തിയ തുക സുപ്രീം കോടതി രജിസ്ട്രിയിൽ കെട്ടിവയ്ക്കാൻ ഇഡിയോട് കോടതി നിർദേശിച്ചു. പിഴ തുകയിൽ 50,000 രൂപ ന്യൂഡൽഹിയിലെ നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയിലേക്കും 50,000 രൂപ സുപ്രീം കോടതിയുടെ മീഡിയേഷൻ ആൻഡ് കൺസിലിയേഷൻ പ്രോജക്ട് കമ്മിറ്റിയിലേക്കും നൽകണമെന്നും ബെഞ്ച് നിർദേശിച്ചു.
ഇത്തരമൊരു സ്പെഷ്യൽ ലീവ് പെറ്റീഷനും ഇ ഡി ഫയൽ ചെയ്യാൻ പാടില്ലായിരുന്നുവെന്ന് ജസ്റ്റിസ് എംആർ ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. കേസിൽ ഇടപെടാൻ വിസമ്മതിച്ച ജസ്റ്റിസ് എംആർ ഷാ, ജസ്റ്റിസ് എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച്, പ്രതിക്ക് മാരകരോഗവും അർബുദവും ഉണ്ടായിരുന്നുവെന്നും തുടർന്നാണ് ജാമ്യത്തിൽ വിട്ടയച്ചതെന്നും വ്യക്തമാക്കി.