തിരുവനന്തപുരം: കേരളത്തിലെ ആശാ വര്‍ക്കര്‍മാര്‍ നിരാശരാണെന്ന മനോരമയുടെ നുണക്കഥയ്ക്ക് ദയനീയാന്ത്യം. ആശാ വര്‍ക്കര്‍മാര്‍ 62-ാം വയസ്സില്‍ വെറും കൈയോടെ വിരമിക്കുമെന്നാണ് മനോരമയുടെ ചൊവ്വാഴ്ചത്തെ വ്യാജ സൃഷ്ടി. ഈ പച്ചക്കള്ളം സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് കണക്കുകള്‍ സഹിതം തുറന്ന് കാട്ടി.
”കേരളം ആനുകൂല്യങ്ങള്‍ ഇല്ലാതെ സേവനം അവസാനിപ്പിക്കുന്നു. ബംഗാള്‍ വിരമിക്കുമ്പോള്‍ 3 ലക്ഷം ആശ്വാസധനം”- മനോരമ എന്നാണ് വാര്‍ത്ത. എന്നാല്‍ ബംഗാളില്‍ ആശാ പ്രവര്‍ത്തകര്‍ക്ക് പ്രതിമാസം 6000 രൂപയും കേരളത്തില്‍ 9000 രൂപയുമാണ് വേതനം. 3000 രൂപ കൂടുതല്‍.
വര്‍ഷത്തില്‍ 36000 രൂപ കൂടുതല്‍. ശരാശരി 20 വര്‍ഷം ആശ ജോലി ചെയ്യുമെന്നു കരുതിയാല്‍ 7.20 ലക്ഷം രൂപ കൂടുതല്‍ കേരളത്തിലെ ആശാ പ്രവര്‍ത്തകയ്ക്കു ലഭിച്ചിരിക്കും. ബംഗാള്‍ നല്കുന്ന 3 ലക്ഷത്തിൻ്റെ ഇരട്ടിയിലധികം ലഭിക്കുമെന്നും തോമസ് ഐസക് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്
ഇന്നത്തെ മനോരമയുടെ പ്രൊപ്പഗണ്ട കഥ ആശാ വര്‍ക്കേഴ്സിനെക്കുറിച്ചാണ്. ’62-ാം വയസില്‍ വെറും കൈയോടെ വിരമിക്കല്‍ ആശകള്‍ക്കു നിരാശ” എന്നാണു തലക്കെട്ട്. ”കേരളം ആനുകൂല്യങ്ങള്‍ ഇല്ലാതെ സേവനം അവസാനിപ്പിക്കുന്നു. ബംഗാള്‍ വിരമിക്കുമ്പോള്‍ 3 ലക്ഷം ആശ്വാസധനം.”
ബംഗാളില്‍ ആശാ പ്രവര്‍ത്തകര്‍ക്ക് പ്രതിമാസം 6000 രൂപ. കേരളത്തില്‍ 9000 രൂപ. 3000 രൂപ കൂടുതല്‍. വര്‍ഷത്തില്‍ 36000 രൂപ കൂടുതല്‍. ശരാശരി 20 വര്‍ഷം ആശ ജോലി ചെയ്യുമെന്നു കരുതിയാല്‍ 7.20 ലക്ഷം രൂപ കൂടുതല്‍ കേരളത്തിലെ ആശാ പ്രവര്‍ത്തകയ്ക്കു ലഭിച്ചിരിക്കും. ബംഗാള്‍ നല്കുന്ന 3 ലക്ഷത്തിൻ്റെ ഇരട്ടിയിലധികം.
ഇതൊരു തര്‍ക്കുത്തരം മാത്രമാണെന്നതു ശരി. ആശാ പ്രവര്‍ത്തകര്‍ക്കു ശമ്പളം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. പെന്‍ഷനും വേണം. വിഎസ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 500 രൂപയായിരുന്നു ഹോണറേറിയം. അത് 1500 രൂപയായി ഉയര്‍ത്തി. 5 വര്‍ഷം കഴിഞ്ഞ് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഒരു രൂപയുടെ വര്‍ദ്ധനവുപോലും യുഡിഎഫ് നല്‍കിയിരുന്നില്ല. സിഐറ്റിയുവിൻ്റെ നേതൃത്വത്തില്‍ ആശാ പ്രവര്‍ത്തകര്‍ സമരം ചെയ്തു. 6000 രൂപയായി വര്‍ദ്ധിപ്പിക്കാന്‍ ഒത്തുതീര്‍പ്പുണ്ടാക്കി. പടിപടിയായി ഹോണറേറിയം 6000 രൂപയായി. 2000 രൂപ കേന്ദ്ര സര്‍ക്കാരിൻ്റെ അലവന്‍സ്. ഏതാണ്ട് 1000 രൂപ ഇന്‍സെന്റീവ്. അങ്ങനെ 9000 രൂപ.
മനോരമ പത്രം പരാമര്‍ശിക്കാത്ത ഒരു കാര്യം കേന്ദ്ര സര്‍ക്കാരിൻ്റെ 2000 രൂപയുടെ അനീതിയാണ്. 2007-ല്‍ തുടങ്ങിയ ഒരു കേന്ദ്ര സ്കീമാണ് ഇപ്പോഴത്തെ നാഷണല്‍ ഹെല്‍ത്ത് മിഷന്. ഇന്ത്യാ രാജ്യത്ത് ആകമാനം പത്ത് ലക്ഷത്തിലേറെ ആശാ തൊഴിലാളികളുണ്ട്. അങ്കണവാടി തൊഴിലാളികള്‍ക്കു നല്കുന്ന ആനുകൂല്യംപോലും ആശാ തൊഴിലാളികള്‍ക്ക് നല്കാന് കേന്ദ്രം തയ്യാറല്ല. ഇതിനെതിരെ കൈ ചൂണ്ടാനല്ല സംസ്ഥാന സര്‍ക്കാരിനെ എങ്ങനെ ഇകഴ്ത്താം എന്നതിലാണ് മനോരമയുടെ ശ്രദ്ധ.
6000 രൂപ ഹോണറേറിയം സമരം ചെയ്തു നേടിയതാണ്. ഇനിയുള്ള വര്‍ദ്ധനയും സമരം ചെയ്തുതന്നെ നേടും. കേന്ദ്ര വിവേചനംമൂലം സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന ഇന്നത്തെ പ്രതിസന്ധികൊണ്ട് വര്‍ദ്ധനവ് വരുത്തുന്നതില്‍ കാലതാമസം നേരിട്ടിട്ടുണ്ട് എന്നതു ശരിതന്നെ. പക്ഷേ, വര്‍ദ്ധനവ് നല്‍കുന്നതിന് ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണ്. അഞ്ച് വര്‍ഷം ഭരിച്ചിട്ട് ഒരു രൂപ വര്‍ദ്ധനവ് നല്കാന് കഴിയാത്ത യുഡിഎഫ് ഇപ്പോള്‍ വക്കാലത്ത് എടുത്തിട്ടുള്ളതിന്റെ ലക്ഷ്യം എന്തെന്ന് ഏവര്‍ക്കും അറിയാം.
ആശാ വര്‍ക്കര്‍മാര്‍ക്ക് വിരമിക്കല്‍ തുകയല്ല, പെന്‍ഷനാണ് വേണ്ടത്. ഇപ്പോള്‍ അങ്കണവാടി തൊഴിലാളികള്‍ക്ക് ക്ഷേമനിധിയുണ്ട്. സ്കീം വര്‍ക്കേഴ്സിന് എല്ലാവര്‍ക്കുംകൂടി ഒരു പൊതുക്ഷേമനിധിയെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്. അതുവഴി അവര്‍ക്ക് എല്ലാവര്ക്കും പെന്‍ഷനും ഉറപ്പുവരുത്താനാകും.