ജക്കാർത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 162 ആയി. നൂറുകണക്കിന് ആളുകൾക്ക് പരുക്കേറ്റിട്ടുണ്ട്. പശ്ചിമ ജാവാ പ്രവശ്യയിൽ നിന്നുണ്ടായ ഭൂചലനത്തിൽ കനത്ത നാശനഷ്ടങ്ങളാണ് ഇന്തോനേഷ്യയിൽ റിപ്പോർട്ട് ചെയ്യുന്നത്. ജനസാന്ദ്രത കൂടിയ മേഖലയിലാണ് ഭൂചലനമുണ്ടായതെന്നത് അപകടത്തിൻ്റെ തീവ്രത കൂട്ടി. വീടുകൾക്കും സ്കൂളുകൾക്കും വ്യപാരസ്ഥാപനങ്ങൾക്കും അടക്കം കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരുടെ യഥാർത്ഥ കണക്കുകൾ വ്യക്തമായിട്ടില്ല.
നിലവിൽ 160 പേർ മരിച്ചതായും നിരവധി പേർ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതായും സർക്കാർ പ്രതിനിധി വ്യക്തമാക്കി. മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണവും ഇനിയും കൂടാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. പരിക്കേറ്റവരിൽ കൂടുതൽ പേരും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരാണ്. ഇവരെ പ്രദേശത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പതിനായിരക്കണക്കിന് ആളുകൾക്ക് വീടുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. തടസപ്പെട്ട വൈദ്യുതിബന്ധം പുനസ്ഥാപിക്കാൻ മൂന്നു ദിവസമെങ്കിലും വേണ്ടിവരും. ആശുപത്രികളിൽ വൈദ്യുതി ബന്ധം തടസപ്പെട്ടതിനെ തുടർന്ന് പരുക്കേറ്റ പലർക്കും ചികിത്സ നൽകിയത് പാർക്കിങ് സ്ഥലങ്ങളിൽ വെച്ചാണെന്നും വെസ്റ്റ് ജാവ ഗവർണർ പറഞ്ഞു.
പത്തുകിലോമീറ്റർ വ്യാപ്തിയിലാണ് ഭൂചലനമുണ്ടായത്. പ്രദേശത്തെ ജനങ്ങൾക്ക് കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തുടർചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ ആളുകളോട് കെട്ടിടങ്ങൾക്ക് പുറത്ത് കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സുനാമിക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.