ഭരണഘടന അനുശാസിക്കുന്ന ഗവര്‍ണറുടെ പ്രീതി വ്യക്തിപരമല്ലെന്നും നിയമപരമാണെന്നും ഹൈക്കോടതി. ഗവർണറുടെ അപ്രീതി ഉണ്ടാകുന്നത് നിയമ വിരുദ്ധമായി പ്രവർത്തിക്കുമ്പോൾ മാത്രമാണ്. നിയമപരമായ പ്രീതിയെക്കുറിച്ചാണ് ഭരണഘടന പറയുന്നത്.
ആരെങ്കിലും നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചോ എന്നാണ് ഗവര്‍ണര്‍ നോക്കേണ്ടതെന്നും ഹൈക്കോടതി വാക്കാല്‍ നിരീക്ഷിച്ചു. സെനറ്റ് അംഗങ്ങളെ പുറത്താക്കിയതിനെതിരായ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.
തൻ്റെ പ്രീതിക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ മന്ത്രിമാരെ പുറത്താക്കുമെന്ന ഗവർണറുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു.
ഗവർണർ പ്രീതി പ്രയോഗിക്കേണ്ടത് തൻ്റെ മാനസിക തൃപ്തിയനുസരിച്ചല്ല ഭരണഘടനാപരമായ പ്രീതിയനുസരിച്ചാണെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി മുൻ ജസ്റ്റിസ് കെ.ടി തോമസും പറഞ്ഞിരുന്നു. കേരളത്തിലെ സംഭവവികാസങ്ങൾ കാണിക്കുന്നത് മാനസികപ്രീതിയാണ്, ഭരണഘടനാപരമായ പ്രീതിയല്ല ഗവർണർ പ്രയോഗിച്ചതെന്നാണ്. മന്ത്രിയെ നീക്കം ചെയ്യാൻ അത് പോര. ഭരണഘടനാപരമായ പ്രീതി പ്രായോഗികമാകുന്നത് മുഖ്യമന്ത്രിയുടെ ഉപദേശ പ്രകാരം പ്രയോഗിക്കുമ്പോൾ മാത്രമാണ്. തൻ്റെ അപ്രീതിക്കനുസരിച്ച് മുഖ്യമന്ത്രി പ്രവർത്തിക്കുന്നില്ലെങ്കിൽ ഗവർണർക്ക് ചെയ്യാവുന്നത് പുന:പരിശോധനക്ക് അഭ്യർഥിക്കുകയാണ്. മുഖ്യമന്ത്രി തൻ്റെ നിലപാടിൽ ഉറച്ചു നിന്നാൽ റോഡ് അവിടെ അവസാനിക്കുന്നു. മുഖ്യമന്ത്രിയെ മന്ത്രിസഭ രൂപികരിക്കാൻ ക്ഷണിക്കുന്ന കർത്തവ്യം മാത്രമാണ് കാബിനറ്റിൻ്റെ ഉപദേശമില്ലാതെ ചെയ്യാവുന്ന ഏക കർത്തവ്യം എന്നും ജസ്റ്റിസ് കെ.ടി തോമസ് വ്യക്തമാക്കിയിരുന്നു.