കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാവ് ദ്വിഗ് വിജയ് സിംഗ് മത്സരിക്കും. എഐസിസി ആസ്ഥാനത്ത് വെച്ചാണ് മത്സരിക്കുമെന്ന് ദ്വിഗ് വിജയ് സിംഗ് വ്യക്തമാക്കിയത്. നാളെ പത്രിക സമർപ്പിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ അദ്ദേഹം മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പവൻ കുമാർ ബൻസാലുമായി കൂടിക്കാഴ്ച നടത്തുകയാണ്. നേരത്തെ പവൻകുമാർ ബൻസാൽ മത്സരിക്കാനുള്ള പത്രിക വാങ്ങിയിരുന്നു. ഈ പത്രിക ദ്വിഗ് വിജയ് സിംഗിന് വേണ്ടി വാങ്ങിയതാണെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്ന് മനസിലാകുന്നത്.
ഇതോടെ അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വ്യക്തമാക്കിയവരുടെ എണ്ണം രണ്ടായി. നേരത്തെ തിരുവനതപുരം ലോക്സഭാഗവും ജി-23 നേതാവുമായ ശശി തരൂരും മത്സരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. അശോക് ഗെഹ്ലോട്ടുമായി ഹൈക്കമാന്റ് അകൽച്ചയിലായതിന് ശേഷം ദ്വിഗ് വിജയ് സിംഗ് മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഗാന്ധി കുടുംബം പിന്തുണ നൽകുന്ന ഔദ്യോഗിക സ്ഥാനാർത്ഥിയായാണ് അശോക് ഗെഹ്ലോട്ടിനെ മുന്നോട്ടുവെച്ചിരുന്നത്. എന്നാൽ അധ്യക്ഷനായാലും മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് ഗെഹ്ലോട്ടിൻ്റെ തീരുമാനത്തിൽ ഹൈക്കമാന്റ് അതൃപ്തിയിലായിരുന്നു. ഇതോടെ മറ്റൊരു സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള നീക്കങ്ങളിലായിരുന്നു ഗാന്ധി കുടുംബം.
മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായിരുന്ന ദ്വിഗ് വിജയ് സിംഗിന് ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമാണുള്ളത്. ഒക്ടോബർ പതിനേഴിനാണ് വോട്ടെടുപ്പ്. ഒക്ടോബർ പത്തൊൻമ്പതിനാണ് വോട്ടെണ്ണൽ.