പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ വ്യാപക അക്രമം. പോലീസുകാർക്ക് നേരെയും ആക്രമണമുണ്ടായി. കൊല്ലത്ത് പള്ളിമുക്കിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പോലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തി. ആക്രമണത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ആന്റണി, സിവിൽ പോലീസ് ഓഫീസർ നിഖിൽ എന്നിവർക്ക് പരിക്കേറ്റു. ബൈക്കിൽ പട്രോളിംഗ് നടത്തുന്നതിനിടയിലാണ് ഹർത്താൽ അനുകൂലി പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തിയത്.
യാത്രക്കാരെ ഹർത്താൽ അനുകൂലികൾ അസഭ്യം പറയുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസുകാർ ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആക്രമിച്ചത്. പരുക്കേറ്റ പോലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സയിലാണ്. സീനിയർ സിവിൽ പോലീസ് ഓഫീസർ ആൻ്റണിയുടെ തലക്ക് ഗുരുതര പരുക്കേറ്റു. സിവിൽ പോലീസ് ഓഫീസർ നിഖിലിൻ്റെ കാലിനാണ് പരുക്കേറ്റത്.
അതേഅസമയം ഹർത്താലിൻ്റെ മറവിൽ നിരവധി ജില്ലകളിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തർ വാഹനങ്ങൾക്കുനേരെ ആക്രമണം നടത്തി. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, കൊല്ലം, വയനാട്, പാലക്കാട്, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് വ്യാപകമായ ആക്രമണമുണ്ടായത്. കണ്ണൂരിൽ കെഎസ്ആർടിസി ബസിന് നേരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പെട്രോൾ ബോംബെറിഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. പതിനഞ്ച് സംസ്ഥാങ്ങളിലായി നടന്ന റെയ്ഡിൽ 106 പോപ്പുലർ ഫ്രണ്ട് നേതാക്കൾ അറസ്റ്റിലായിരുന്നു. റെയ്ഡിനെ തുടർന്നാണ് പോപ്പുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വനം ചെയ്തത്.
1 Comment
Pingback: മിന്നൽ ഹർത്താൽ; പോപ്പുലർ ഫ്രണ്ടിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി - T21 Media