രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിച്ച സുപ്രീംകോടതി ഉത്തരവ് മനുഷ്യാവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന എല്ലാവരുടെയും വിജയമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ജനാധിപത്യത്തിൻ്റെ വിജയമാണിതെന്നും സ്റ്റാലിൻ പറഞ്ഞു.
‘‘സംസ്ഥാനങ്ങളുടെ അധികാരങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിധിയാണിത്. ജനാധിപത്യരീതിയിൽ തെരഞ്ഞെടുത്ത സർക്കാരിൻ്റെ തീരുമാനം നാമനിർദേശം ചെയ്യപ്പെട്ട പദവിയിൽ ഇരിക്കുന്ന ഗവർണർ മാനിക്കണമെന്നത് അടിവരയിടുന്നതാണ് വിധി. സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച പ്രമേയത്തിൽ ‘അട ഇരിക്കുകയായിരുന്നു’ ഗവർണർ. പ്രതികളുടെ മോചനത്തിനായി ഞങ്ങൾ അദ്ദേഹത്തോട് നിരന്തരം അഭ്യർഥിച്ചു. അധികാരത്തിൽ വന്നയുടൻ നടത്തിയ ശക്തമായ നിയമപോരാട്ടങ്ങളുടെ വിജയമാണ്. മനുഷ്യാവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന എല്ലാവരുടെയും വിജയമാണിത്” സ്റ്റാലിൻ പറഞ്ഞു.
വെള്ളിയാഴ്ചയാണ് രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. നളിനി അടക്കം ആറ് പേരെ മോചിപ്പിക്കണമെന്നാണ് സുപ്രീംകോടതി വിധി. ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. 31 വർഷത്തിന് ശേഷമാണ് നളിനിക്ക് ജയിൽ മോചനത്തിന് വഴി തുറന്നത്. മെയ് 17ന് രാജീവ് ഗാന്ധി വധക്കേസിലെ മറ്റൊരു പ്രതിയായിരുന്ന പേരറിവാളനെ സുപ്രീം കോടതി മോചിപ്പിച്ചിരുന്നു. ഈ ഉത്തരവ് മുൻനിർത്തിക്കൊണ്ടാണ് നളിനി അടക്കമുളളവരേയും മോചിപ്പിക്കാൻ കോടതി വിധിച്ചത്. എന്നാൽ രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനത്തിനെതിരെ കഴിഞ്ഞ ദിവസം കോൺഗ്രസ് രംഗത്ത് വന്നിരുന്നു.
രാജീവ് ഗാന്ധി വധക്കേസ്; മുഴുവൻ പ്രതികളെയും മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്