ഉദയ്പൂർ: ദളിത് വിദ്യാർത്ഥിനികൾ വിളമ്പിയ ഭക്ഷണം കഴിക്കരുതെന്ന് മറ്റു കുട്ടികളോട് ആവശ്യപ്പെട്ട പാചകക്കാരനെ അറസ്റ്റു ചെയ്തു. രാജസ്ഥാനിലെ ഉദയ്പൂർ ജില്ലയിലെ സർക്കാർ സ്കൂളിലാണ് സംഭവം. മറ്റു കുട്ടികൾക്ക് തങ്ങൾ ഉച്ചഭക്ഷണം വിളമ്പുന്നതിനിടെ അത് കഴിക്കരുതെന്നും ദൂരേക്ക് കളയാൻ പാചകക്കാരനായ ലാലാ റാം ഗുജ്റാർ ആവശ്യപ്പെട്ടുവെന്നുമായിരുന്നു വിദ്യാർത്ഥിനികളുടെ ആരോപണം. കുട്ടികൾ അതനുസരിക്കുകയും ഭക്ഷണം കളയുകയും ചെയ്തു. സ്കൂളിൽ നിന്നും വീട്ടിലെത്തിയ വിദ്യാർത്ഥിനികൾ തങ്ങൾ നേരിട്ട ജാതി അധിക്ഷേപം വീട്ടുകാരോട് പറയുകയും തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയൽ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
“കുട്ടികളുടെ ആരോപണം ശരിയാണ്. പാചകക്കാരൻ്റെ നിർദേശപ്രകാരം മറ്റു കുട്ടികൾ ഭക്ഷണം കളഞ്ഞതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെയും പാചകക്കാരൻ തെരഞ്ഞെടുത്തിരുന്ന ഉയർന്ന ജാതിയിലെ വിദ്യാർഥികൾ മാത്രമായിരുന്നു ഭക്ഷണം വിളമ്പിക്കൊണ്ടിരുന്നത്. എന്നാൽ തങ്ങൾക്ക് മതിയായ ഭക്ഷണം ലഭിക്കുന്നില്ലെന്ന് ദളിത് വിദ്യാർത്ഥിനികൾ പരാതിപ്പെട്ടതിനെ തുടർന്ന്, അധ്യാപകൻ ഇവരോട് ഭക്ഷണം വിളമ്പാൻ ആവശ്യപ്പെടുകയായിരുന്നു.” പോലീസ് പറഞ്ഞു.